Dream ...! Becoz those don't have dreams don't have much...!


2014 ഡിസംബർ 23, ചൊവ്വാഴ്ച

Arrival Terminals....


ആ പച്ചപ്പ്‌ കാണാന്‍ തുടങ്ങിയപ്പോഴാണ് മനസൊന്ന് തണുത്തത് എന്റെ മാത്രല്ല എല്ലാരുടെയും.


താഴേക്ക്‌ താഴേക്ക് എത്തിയതോടെ കൈവീശി പരിചയം കാണിക്കുന്ന തെങ്ങോലകളും നാണിച്ചു തല താഴ്ത്തി കുലനിറഞ്ഞു നിക്കുന്ന വാഴകളും തെളിഞ്ഞു . 

വീടിന്റെ ചിമ്മിനികള്‍ ഒക്കെയും ഉറക്കച്ചടവില്‍ നിന്ന് എഴുന്നെറ്റ് കോട്ടുവാ ഇട്ടു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. 

ഇത്രയും നേരം പറന്നതിന്റെ ആയാസം ഒന്ന് കുലുക്കി കുടഞ്ഞു വിമാനം നിലത്തിറങ്ങേണ്ട താമസം അടക്കിപിടിച്ച വെമ്പലുകള്‍ “സാമാന്‍ കക്ഷ്” തുറന്നു പുറത്തു ചാടി ..

വര്‍ഷങ്ങളായി കാത്തിരുന്നു കണ്ണു കഴച്ചവരുടെ അടുത്തേക്ക് എത്രയും പെട്ടന്ന് എത്താനുള്ള വെമ്പല്‍ ഒരു അനൌണ്‍സ്മെന്റിനും തടുക്കാന്‍ കഴിയാറില്ല, ഒരിക്കലും..

എമിഗ്രേഷന്‍ കൌണ്ടറില്‍ എത്തിയപ്പോള്‍ ഞെട്ടിയത് ഞാനാണ്‌,
വെറും 3 പേര്‍ മാത്രം മുന്നില്‍ ..!!

എന്റെ പൊന്നും കുരിശു മുത്തപ്പാ ഇത് കാലിക്കറ്റ്‌ എയര്‍പോര്‍ട്ട് തന്നെ യോ ..!!!
പോണ പോക്കില്‍ എന്തായാലും ഒരു ലോട്ടറി ടിക്കറ്റ്‌ എടുത്തേക്കാം !!
.
.
.
വീടുകാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമുള്ള മണവും മധുരവും കുത്തി നിറച്ച പെട്ടിയും എടുത്തു പ്രതീക്ഷയും ആകാംഷയും വെമ്പലും അക്ഷമയും നിറഞ്ഞ ഒരായിരം കണ്ണുകള്‍ക്കിടയിലൂടെ പതിയെ പുറത്തേക്കിറങ്ങി ..

അവരെത്തിയിട്ടില്ല, വീട്ടിലേക്കു കൊണ്ടുപോകാന്‍
ചിലതൊക്കെ സമയത്തിന് കഴിഞ്ഞാല്‍ അതും ഒരു പാടാണ്..!!

വിളിച്ചു നോക്കിയപ്പോള്‍ ഇനിയും ഒരു മണിക്കൂര്‍ എങ്കിലും എടുത്തേക്കും അവരിങ്ങെത്താന്‍ .. അത് വരെ ഈ ആള്‍ക്കൂട്ടത്തില്‍ നടുവില്‍ .

ഇമ വെട്ടാതെ ഉറ്റു നോക്കുകയാണ് എല്ലാവരും എയര്‍പോര്‍ട്ടിനകത്തേക്ക്
അടുത്ത വരുന്ന ആള്‍ തങ്ങള്‍ കാത്തിരിക്കുന്നവര്‍ ആകുമെന്ന പ്രതീക്ഷയില്‍..

ദാ.... അച്ഛന്‍...!! അച്ഛന്‍..!!!

പുറകില്‍ നിന്നൊരു ചെക്കന്‍ എന്നെ വകഞ്ഞു മാറ്റി മുന്നോട്ടോടി .. കൂടെ ഒരു കൊച്ചു സുന്ദരിയും ..
പ്ലാസ്റ്റിക്‌ കയറു കൊണ്ട് മുറുക്കി കെട്ടിയ സ്നേഹവും ആഗ്രഹങ്ങളും സ്വപ്നങ്ങളും ട്രോളിയില്‍ തള്ളി കൊണ്ട് വരുന്ന ആളായിരുന്നു അവരുടെ ലക്‌ഷ്യം ..

ഓടിച്ചെന്ന അവന്‍ അച്ഛന്റെ കയ്യില്‍ നിന്ന് ട്രോളി കൈക്കലാക്കി.

അവന്റെ അനിയത്തി കുട്ടി അച്ഛനെയും.

അപ്പോഴാണ് അവന് മനസിലായത് ആ ട്രോളിയില്‍ ഉള്ളതിനേക്കാള്‍ വിലപിടിച്ചത് അനിയത്തിക്ക് കിട്ടിയെന്നു.

ട്രോളി വഴിയില്‍ ഉപേക്ഷിച്ചു അവനും ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു

കണ്ണില്‍ സന്തോഷത്തിന്റെ ഒരായിരം പൂത്തിരിയും കോണുകളില്‍ എവിടെയോ ഇച്ചിരി നനവും ആയി മുന്നോട് വന്ന അയാളുടെ അടുക്കലേക്കു 3 പേര്‍ കൂടി വന്നു , ഇച്ചിരി മുതിര്‍ന്ന ഒരു ചുരിദാര്‍ കാരിയും പിന്നെ അവളുടെ അമ്മയും കൂടെ ഒരു സ്ത്രീയും ..ഇത്തിരി മുതിര്‍ന്ന കൊണ്ടാവണം അവള്‍ക്കു അച്ഛനെ കെട്ടിപിടിക്കാന്‍ ഒരു മടി.
ആ മനസു വായിച്ചെന്ന പോലെ അച്ഛന്‍ അവളെയും തന്നോട് ചേര്‍ത്ത് നിര്‍ത്തി മൂര്‍ദ്ദാവില്‍ ഒന്നു മുകര്‍ന്നു ..

പിന്നെ അമ്മയെ നോക്കി .

വര്‍ഷങ്ങളുടെ പരിഭവങ്ങള്‍, വിശേഷങ്ങള്‍..... എല്ലാം അവര്‍ നിമിഷങ്ങള്‍ക്കൊണ്ട് കണ്ണുകളിലൂടെ പറഞ്ഞു തീര്‍ത്തു .

മൌനം എത്ര വാചാലമാണ്‌ !!

നിറഞ്ഞ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ആവണം അയാള്‍ കണ്ണട എടുത്തു വച്ചു അവരേയും കൂട്ടി നടന്നു നീങ്ങി ..
.
.
.
പിന്നെ വന്നത് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരന്‍

അതാ.... ഞമ്മളെ പുയപ്ലാ ..!!!

ഏടെ..?? ഏടെ ..???

കൊറേ പേരുണ്ടായിരുന്നു അയാളെ സ്വീകരിക്കാന്‍ .. ഏറ്റവും മുന്നില്‍ കൈകുഞ്ഞുമായി ഒരു വൃദ്ദന്‍ ..
“..അസ്സലാമു അലൈക്കും..” അളിയന്‍, ആവണം കെട്ടിപിടിച്ചാണ് അയാളെ സ്വീകരിച്ചത് ..

പിന്നെ വൃദ്ദന്റെ കയ്യില്‍ നിന്ന് ആ കുഞ്ഞിനെ അയാള്‍ ഏറ്റുവാങ്ങി ഒന്ന് ഉമ്മവച്ച് നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു.

രക്തം രക്തത്തെ തിരിച്ചറിഞ്ഞു...!!

അവന്‍ ഉണര്‍ന്നു ..

ഒറ്റക്കരച്ചിലില്‍ അവനെ കാണാന്‍ വരാന്‍ വൈകിയതിന്റെ പരിഭവവം അവന്‍ പറഞ്ഞു തീര്‍ത്തു.
എന്നിട്ടും അരിശം തീരഞ്ഞു കുഞ്ഞികാലുകൊണ്ട് ബാപ്പയുടെ നെഞ്ചത്ത്‌ ചവിട്ടി.
ചോര തൊട്ടെടുക്കാവുന്ന കുഞ്ഞ് മുഷ്ടി ചുരുട്ടി പ്രതിഷേധിച്ചു

“.....ഉപ്പാനെ പോലെന്നെ ബാശിക്കാരനാ, ഓനും .” പുറകില്‍ നിന്ന് ഒരു തട്ടത്തിന്‍ മറയത്ത് പുരികക്കൊടികള്‍ ഉയര്‍ന്നു ..

കുട്ടിയ സ്വന്തനിപ്പിക്കാനെന്നോണം അടുത്ത വന്ന അവളെ അവന്‍ ചുമല്‍ കൊണ്ടൊന്നു തട്ടി, അവളുടെ കവിളില്‍ വിരിഞ്ഞത് നാണത്തിന്റെ പതിനാലാം രാവ്..

“..പുയാപ്ലേ, ബാ പൂവാം, ബണ്ടി ബന്ന്ക്ക്ണ്..” എന്ന് ആരോ പറഞ്ഞപ്പോള്‍ എല്ലാവരും മുന്നോട്ട് നടന്നു .

ആ തക്കത്തിന് അവരുടെ കൈവിരലുകള്‍ കൂടി പിണഞ്ഞു..

അവളുടെ വിരലുകള്‍ ആദ്യം പരിഭവിച്ച് പിണങ്ങി നിന്നു.

അവന്റെ വിരലുകള്‍ കെഞ്ചി...

തല്ലു കൂടി, പിണങ്ങി.

പിന്നെ ഒന്ന് ചേര്‍ന്ന് കുറെറേ രഹസ്യങ്ങള്‍ കൈമാറി..

പിന്നെ ഇനി ഒരിക്കലും അകലാന്‍ സമ്മതിക്കില്ലെന്ന പോലെ ഒന്ന് ചേര്‍ന്ന് നിന്ന് മുറുകെ പിടിച്ചു ....

.............................

പിന്നെയും പലരും വന്നു ..

ചിലര്‍, ബജറ്റ് വിമാനങ്ങളുടെ കണിശതയില്‍, പലവട്ടം തൂക്കിയും കെട്ടിയും മാറ്റിക്കെട്ടിയും,
കടം വാങ്ങിച്ച പൈസ കൊണ്ട് വാങ്ങിയ പലതും മനസില്ലാ മനസ്സോടെ മാറ്റി വെച്ചും
“കാര്‍ട്ടൂണ്‍” (കാര്‍ട്ടണ്‍) ബോക്സില്‍ അമര്‍ത്തിവച്ച സ്വപ്നങ്ങളുമായി വന്നു..

ആരും കാത്തിരിക്കാന്‍ ഇല്ലാത്ത ചിലരുമുണ്ടായിരുന്നു കൂട്ടത്തില്‍.
നിസ്സംഗമായ മുഖത്തോട് കൂടി ഒരു കോണില്‍ ചെന്ന് നിന്ന് വണ്ടിക്കാരോട് വിലപേശുന്നവര്‍.
എഴുതിയതൊക്കെയും എന്നോ മാഞ്ഞു പോയ കടലാസ്സു പോലെയാണ് അവരുടെ മുഖം.....തിളക്കമില്ലാതെ.

ചിലര്‍ വമ്പന്‍ വിമാന കമ്പനികളുടെ ധാരാളിത്തത്തിന്റെ ടാഗ് കെട്ടിയ വലിയ പെട്ടികളുമായി വന്നു.

വീഡിയോ ആല്‍ബങ്ങളിലെ നായകരെ പോലുള്ളവര്‍ .. മരുഭുമില്‍ സ്വര്‍ണ്ണം കൊയ്യുന്നവര്‍..!!

തിരിച്ചു പോകാനുള്ള പണം ഉണ്ടാക്കാന്‍ വേണ്ടി ഡ്യൂട്ടി ഫ്രീ സാധങ്ങള്‍ വലിയ ബാഗുകളില്‍ ചുമന്നു കൊണ്ട് വരുന്നു ചിലര്‍..

“....ഓന് കൊറേ പെണ്‍കുട്ട്യോളെ നോക്കി വെച്ചിട്ട്ണ്ട്....ഈ പ്രാവശ്യം എന്തായാലും പോന്നെനും മുമ്പ് എന്തെങ്കിലും ഒന്ന് ശരിയാക്കണം ..” അടുത്ത് നിന്ന ഒരമ്മ കൂടെ ഉള്ള സ്ത്രീയോടാണ് “..ഇഞും കൂടി ഒന്ന് പറെണേ ഓനോട്‌...”
അടുക്കളയില്‍; തനിക്കൊരു കൂട്ട് മകന്‍ കൊണ്ട് വരുമെന്ന പ്രതീക്ഷയുണ്ട് വാര്‍ദ്ദക്ക്യം കുഴി തീര്‍ത്ത ആ കണ്ണുകളില്‍.....

“....ആള് ഇപ്പൊ ഫ്ലൈറ്റ് എറങ്ങീറ്റെ ഉള്ളൂ.. പോണ വയിക്കു ഒന്ന് പ്ലോട്ട് കണ്ടേന് ശേഷം അഡ്വാന്‍സ്‌ കൊടുക്കാന്ന്..... റെഡി കാഷ്...” സമ്പാധിച്ച് വച്ച പണം പോലെ വലിയ ശരീരമുള്ള ഒരാള്‍ ഫോണിലൂടെ കച്ചവടം ഉറപ്പിക്കുകയാണ് .

“...രാസ്താ ദേദോ, സൈഡ് മേം ഹോ ജാവോ ..”

ഇടയിലൂടെ, വഴികള്‍ തീര്‍ക്കാന്‍ ആള്‍ക്കാരെ മാറ്റിക്കൊണ്ട് ഒലീവ് പച്ചയില്‍ പൊതിഞ്ഞ കപ്പടാ മീശയും ഗൌരവവും അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.

.പക്ഷെ മാസങ്ങളുടെയും വര്‍ഷങ്ങളുടെയും കാത്തിരിപ്പിന്റെ വെമ്പല്‍ നിയമങ്ങള്‍ക്കു അതീതമാവുന്നു
.
.
.
സ്വപ്‌നങ്ങള്‍ കൊയ്യാന്‍ പോകുന്നവരെ യാത്രയാക്കാന്‍ വരുന്നവരുടെ കയ്യിലെ നനഞ്ഞ കൈലേസുകളും,

തുളുമ്പുന്ന കണ്ണുകളും,

അത് കണ്ടു നില്‍ക്കാന്‍ ശേഷിയില്ലാതെ മുഖം തിരിച്ചു കൈവീശി തിടുക്കത്തില്‍ അകത്തേക്ക് കയറിപ്പോവുന്നവരുടെ പൊടിയുന്ന നെഞ്ചും ,
.
തിരിച്ചു വരുന്നവരുടെ ദീര്‍ഘ നിശ്വാസങ്ങളും,
.
അവരെ സ്വീകരിക്കാന്‍ വരുന്നവരുടെ കണ്ണുകളിലെ നനവിന്റെ നക്ഷത്ര തിളക്കവും എന്നും ഒരേ ഭാവത്തോടെ നിസ്സംഗമായി കണ്ടു നില്‍ക്കുന്ന കുറച്ചു പേര്‍ മാത്രമുണ്ട്;

..
എയര്‍ പോര്‍ട്ടിലെ വലിയ തൂണുകള്‍ ..!!

അവയെപ്പോലെ ആവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ..!!!
.
....................................................................................................................

മുമ്പൊരിക്കല്‍ ഇത് പോലെ കൊണ്ട് പോകാന്‍ വരുന്നവര്‍ ലേറ്റ് ആയപ്പോള്‍ വിളിച്ചു നോക്കാന്‍ വേണ്ടി ഫോണ്‍ ബൂത്ത്‌ അന്വേഷിച്ചു നടന്നെത്തിയത്‌ പോലിസ് എയിഡ്‌ പോസ്റ്റില്‍. അവിടെ ഉള്ള പോലീസുകാരന്‍ “..ഇവിടെങ്ങും ഇപ്പൊ ഫോണ്‍ ബൂത്തില്ല, ഇവിടെ ഉള്ള മൊബൈല്‍ നിന്ന് വിളിച്ചോളൂ..” എന്ന് പറഞ്ഞു മൊബൈല്‍ തന്നപ്പോള്‍ അദ്ഭുതത്തോടെ ഞാനാ ബോര്‍ഡ്‌ ഒന്ന് കൂടെ വായിച്ചു തെറ്റിയില്ല എന്നുറപ്പിച്ചു.

പരിചയപ്പെട്ടപോള്‍ എനിക്കൊരു കസേര തന്ന് അദ്ദേഹം “ കോയിക്കോട്ടാ” രനായി. കുട്ടികള്‍ക്ക് കൊടുക്കാനായി “ ഫോറിന്‍ മുട്ടായി” കൊടുത്തു ഞാന്‍ തലശ്ശേരിക്കാരനും .

വിശേഷങ്ങള്‍ പലതും പറഞ്ഞു കൊണ്ടിരിക്കുന്നതിനിടായിലാണ് ഞങ്ങള്‍ അവരെ കണ്ടത് ..

ഒരു കോണില്‍ കൂനിക്കൂടി ഒരു പാവം ഉമ്മ ..കൂടെ പ്രായത്തിലും മുഖത്തെ ചുളിവുകളിലും അവരോട് മത്സരിച്ചു കൊണ്ട് മുഷിഞ്ഞ ഒരു ബാഗും.

കുഴിഞ്ഞ, തിളക്കം നഷ്ടപ്പെട്ട കണ്ണുകളും,

പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ ഒട്ടിയ, ചുളിവു വീണ കവിളുകളും
 മെലിഞ്ഞ ശരീരവും ആ ഗദാമ ഗള്‍ഫിലെ അറബി വീട്ടില്‍ അനുഭവിച്ച “ സുഖ സൌകര്യങ്ങള്‍” പറയാതെ പറയുന്നുണ്ടായിരുന്നു.

“..ഉമ്മ എന്താ ഇവിടെ നിക്ക്ന്നേ..” ചോദിക്കാതിരിക്കാന്‍ തോന്നിയില്ല എനിക്ക്.

“..കൂട്ടാന്‍ ബരുന്നോല് എത്തീക്കില്ല, മോനേ..” അവര്‍ പതിയെ തിരിഞ്ഞു നോക്കി.

“...ന്നാ ങ്ങള് ഇങ്ങോട്ടിരുന്നോളീം ഉമ്മാ..” പോലീസുകാരനും ഒരു മകനായി

“..ബേണ്ട മോനെ ഓലിപ്പോം ബരും ..” ആ ശബ്ദത്തിലെ തണുപ്പ് വരാനുള്ളവര്‍ എപ്പോ വരുമെന്ന് ഞങ്ങളെ മനസിലാക്കിച്ചു തന്നു .

അവര്‍ വൈകും. കാരണം,

ആ ഉമ്മ കൈകളില്‍ നിറഞ്ഞ പെട്ടികള്‍ ഇല്ല

സമ്മാനങ്ങളും ഇല്ല..,

സ്വപ്‌നങ്ങള്‍ വിളയുന്ന മണ്ണിലെ സുഗന്ധമില്ല..,

വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മധുരവുമില്ല.

ഗന്ധവും രുചിയും ആവുന്നിടത്തോളം പകരുന്നു നല്‍കിയ കറി വേപ്പിലയാണ് അവരിപ്പോ.

രുചികരമായ് ഭക്ഷണം എല്ലാവരും കഴിച്ചു കഴിഞ്ഞു, വയറു നിറയെ..

കറിവേപ്പിലക്കിനി പുറത്താണ് സ്ഥാനം .
.
.
.

.
എച്ചിലിന്റെ കൂടെ പെറുക്കിക്കളയാന്‍ ആരെങ്കിലും വരാതിരിക്കില്ല.

അധരംകൊണ്ടധരത്തില്‍ കവിത രചിക്കുമ്പോള്‍...



കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് പ്രബുദ്ധരായ ജനങ്ങളുള്ള ഒരു നാട്ടിലെ റെയില്‍വേ സ്റ്റേഷനില്‍ വച്ചു ഒരു സ്ത്രീയും പുരുഷനും കൂടി വഴക്കിട്ടു ..

ആരും ഇടപെട്ടില്ല...

സദാചാരക്കാരും സംസ്ക്കാര സമ്പന്നരും നോക്കി നിന്നു ..

കുറച്ചു നേരത്തിനകം ആ സ്ത്രീ പച്ച ജീവനോടെ കത്തിയെരിഞ്ഞു ..!!
ആരെങ്കിലും ഒന്ന് ഇടപെട്ടിരുന്നെങ്കില്‍...ഒരു പക്ഷെ ...

...........

അതി ജീവനത്തിനു വേണ്ടി കുറച്ചു പേര്‍ നില്‍പ്പ് സമരം നടത്തുന്നു ..
ആരും അത് കാണുന്നില്ല ...

പോസ്റ്റുകളും കമന്റുകളും അധികമില്ല...!!
ഇടപെടാന്‍ ആര്‍ക്കും താല്പര്യമില്ല ....

...................

അപകടത്തില്‍ പെട്ട് ആരെങ്കിലും രക്തം വാര്‍ന്നു കിടക്കുമ്പോള്‍
നമ്മള്‍ കാണാതെ പോകുവാന്‍ ഇഷ്ടപ്പെടുന്നു...

പക്ഷെ, രണ്ടു ജോഡി ചുണ്ടുകള്‍ക്കിടയില്‍ നമ്മള്‍ ....??

.......................

ഇടപെടേണ്ടത്തില്‍ തന്നെയാണോ നമ്മള്‍ ഇടപെടുന്നത് ???

അറിഞ്ഞുകൂടാ...

എതിലൊക്കെയാണ് നമ്മള്‍ ഇടപെടേണ്ടത് ??

അതും അറിഞ്ഞുകൂടാ ...

എങ്കിലും ഇതില്‍ ഞാനും ഒന്ന് ഇടപെടുകയാണ്.

ഒരു ഭാര്യയും ഭര്‍ത്താവും അല്ലെങ്കില്‍ ഒരു യുവാവും യുവതിയും ഒന്നിച്ചിരിക്കുമ്പോള്‍ അതിലേക്കു ഭൂതക്കണ്ണാടി വച്ച് നോക്കി ഇടപെടുന്ന, അവരെ ചോദ്യം ചെയ്യുന്ന സദാചാരക്കാരെ ഒരിക്കലും നമ്മുക്ക് അനുവദിക്കാന്‍ വയ്യ .

ഞാനും യോജിക്കുന്നു ..

ഒരു ചുംബനം ഇവിടെ ഒരു ആകാശത്തിനും ഭീഷണി അല്ല ...

പക്ഷെ നിഷേധിക്കപ്പെട്ട ഏതു അവകാശത്തിനു വേണ്ടിയാണ് നമ്മള്‍ വിലപിക്കുന്നത് ..??

നിങ്ങള്‍ പറയുന്നു-

പൊതു സ്ഥലത്ത് വച്ചു സുഹൃത്തിന് സുഹൃത്തിനെ ചുമ്പിക്കാനുള്ള അവകാശത്തിനു വേണ്ടി

അച്ഛന് മകളെ ചുമ്പിക്കാനുള്ള അവകാശത്തിനു വേണ്ടി,

സഹോദരന് സഹോദരിയെ ചുമ്പിക്കാനുള്ള അവകാശത്തിനു വേണ്ടി

വേണം ..

എപ്പോഴൊക്കെയാണ് അച്ഛന് മകളെ പൊതുസ്ഥലത്ത് വച്ചു ചുംബിക്കാന്‍ തോന്നുക ...?? (ചെറിയ കുട്ടികള്‍ ആവുമ്പോള്‍ ആര്‍ക്കും പരാതി ഇല്ലല്ലോ )

മകള്‍ ഒരു വിജയം കയ്യില്‍ ഒതുക്കി വരുമ്പോള്‍ ...

വിവാഹിതയായി പടിയിറങ്ങുമ്പോള്‍...

അകലങ്ങളിലേക്ക് യാത്ര പറഞ്ഞു പോകുമ്പോള്‍...

ആശുപത്രിയുടെ ഇടനാഴിയില്‍ വച്ചു ???

ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു വരുമ്പോള്‍ ???

ഈ അവസരങ്ങളില്‍ എവിടെ വച്ചായാലും ചുംബനത്തിനോ ആലിംഗനത്തിനോ ഇടയില്‍ ഏതെങ്കിലും സദാചാരക്കാരന്‍ അവന്റെ എതിര്‍പ്പുമായി വരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ???

ഒരു സഹോദരന്‍ തന്റെ സഹോദരിയെ ഈ അവസരങ്ങളില്‍ ചുംബിക്കുമ്പോള്‍
അവിടെ എന്തെങ്കിലും എതിര്‍പ്പ് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ ???

ഒരു ഭര്‍ത്താവിനും ഭാര്യക്കുമിടയിലാണെങ്കില്‍ നിങ്ങള്‍ എന്തെങ്കിലും കോലാഹലങ്ങള്‍ കാണുമോ ???

ഇല്ല..ഒരിക്കലും ഇല്ല ...
.
.
ഇപ്പോള്‍ നിങ്ങള്‍ പറയുന്നു, നമുക്ക് വേണ്ടത് സൌഹൃദ ചുംബനത്തിനുള്ള അവകാശമാണെന്ന് ... അതില്‍ കാമമില്ലെന്ന്…

ആണും ആണും പെണ്ണും പെണ്ണും തമ്മിലുള്ള സൌഹൃദത്തില്‍ വിവാദങ്ങള്‍ ഒന്നുമില്ലല്ലോ

ആണും പെണ്ണും തമ്മില്‍ ആവുമ്പോള്‍ മാത്രമാണ് പ്രശ്നങ്ങളുടെ കുത്തൊഴുക്ക് ...

എപ്പോഴാണ് കാമമില്ലാത്ത, മാംസ നിബദ്ദമല്ലാത്ത സൌഹൃദ ചുംബനങ്ങലും ആലിംഗനങ്ങളും ഉണ്ടാവുന്നത് ..

കാണുന്ന നിമിഷം ..!!

അല്ലാതെ അത് ഏതെങ്കിലും കോഫീ ഷോപ്പിന്റെ കെട്ടി ഉയര്‍ത്തിയ മതിലുകളുടെ മറവിലല്ല...!!

തുറന്നു വച്ച കുടയുടെ നിഴലില്‍ അല്ല ...!!

പരസ്പരം കാണുന്ന ആ നിമിഷത്തില്‍ മാത്രം, ഒരു മറ തേടിയല്ല ഒരിക്കലും..

സൌഹൃദ ആലിംഗനങ്ങള്‍ ഹ്രസ്വമായാണ് കാണാറുള്ളത്‌.
അല്ലാതെ നമ്മള്‍ ഏവരും കണ്ടത് പോലെ ഇഴുകി ചേര്‍ന്ന്,കെട്ടി പുണര്‍ന്ന്‍ അല്ല ..
.
നിങ്ങള്‍ പിന്നെയും ചോദിക്കുന്നു ..

മറ്റു പല മെട്രോകളിലും ചോദ്യം ചെയ്യപ്പെടാത്ത സൌഹൃദങ്ങള്‍ എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ ചോദ്യം ചെയ്യപ്പെടുന്നു ??

കണ്ടിട്ടുണ്ട്, പല നഗരങ്ങളിലെയും കുപ്രസിദ്ദങ്ങളായ പല പാര്‍ക്കുകളിലും കഫെ ഷോപ്പുകളിലും ഇങ്ങനെ “സൗഹൃദം” ഇഴുകിച്ചേര്‍ന്നു പങ്കു വെക്കുന്നവരെ ..

ഈ “പങ്കു വെക്കലുകള്‍” നടക്കുന്നത് അവധി ദിവസങ്ങളില്‍ ആവാറില്ല ..സായഹ്നങ്ങളിലും അല്ല ..

അവ നടക്കാറു സാധാരണ പ്രവര്‍ത്തി ദിവസങ്ങളിലെ കോളേജ് സ്കൂള്‍ സമയങ്ങളില്‍ ആണ് ..!!!

ഈ “സൗഹൃദം” ചുബനങ്ങളിലോ വെറും ആലിംഗനങ്ങളിലോ തീരുന്നില്ലെന്ന് എന്നെപ്പോലെ നിങ്ങള്‍ക്കും അറിയാം..!!
.
...................................................................................................................

“നീ മര്യാദക്കിരുന്നേ, ആരെങ്കിലും കാണും “
പറയുന്നത് ആരെങ്കിലും കാണുന്നത് മാത്രം പ്രശ്നം ആയതുകൊണ്ടല്ല ...

അവള്‍ പ്രകടിപ്പിക്കുന്നത് അവളുടെ അനിഷ്ടം കൂടിയാണ് ...
ഉയര്‍ത്തികെട്ടിയ മറകള്‍ തുറന്നു വച്ച കുടയും അതും പറയാന്‍ വയ്യാതാക്കുന്നു ...!!
..................................................................................................................

( Kiss of love സംഘാടകന്‍ പറയുന്നു പ്രതിഷേധത്തിനു വരുന്നവര്‍ എല്ലാം ചുംബിക്കണം എന്ന് നിര്‍ബന്ധമില്ലെന്ന്.
പ്ലക്കാര്‍ഡും പിടിച്ചു കൂടെ നിന്നാലെങ്കിലും മതിയെന്ന് ...
.
സമര രീതി അങ്ങനെയായിരുന്നെങ്കില്‍ ഒരു പക്ഷെ അവര്‍ക്ക് ഇതിനെക്കാള്‍ പിന്തുണ ലഭിക്കുമാരുന്നു ...
പക്ഷെ അപ്പോള്‍ ഇത്ര പബ്ലിസിറ്റി ???)

Please Stop....!!



കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്..


ദുബായില്‍ വച്ച്..

വൈകിയത് കാരണം ജോലി സ്ഥലത്തേക്കുള്ള യാത്ര ടാക്സിയിലാരുന്നു അന്ന്.
യാത്രയുടെ ബോറടി മാറ്റാന്‍ വേണ്ടി സംസാരിച്ചു തുടങ്ങിയ കൂട്ടത്തില്‍ ഡ്രൈവര്‍ ചോദിച്ചു.

“...താങ്കള്‍ കേരളത്തില്‍ നിന്നല്ലേ ...?”

“...അതെ , എങ്ങനെ മനസിലായി..”എനിക്ക് അട്ഭുതം.

“ താങ്കളുടെ ഹിന്ദി കേട്ടപ്പോള്‍ മനസിലായി ” അയാള്‍ ചിരിച്ചു.

അതൊരു ആക്കിയ ചിരിയാണോ എന്ന് എനിക്ക് തോന്നിയെങ്കിലും എന്റെ ഹിന്ദിയെപ്പറ്റി എനിക്ക് നല്ല ബോധ്യം ഉണ്ടായിരുന്നത് കൊണ്ട്, കര്‍ത്താവ്‌ കര്‍മ്മം ക്രിയ ഒപ്പിച്ചു അഞ്ചാം ക്ലാസ്സില്‍ ഹിന്ദി പഠിപ്പിച്ച തമ്പാന്‍ മാഷെ ഓര്‍ത്തുകൊണ്ട്‌, അറിയാമായിരുന്നെങ്കിലും ഞാന്‍ ചോദിച്ചു

“...താങ്കള്‍ എവിടത്തുകാരനാണ് ?”

“...ഇസ്ലാമബാദ്, പാക്കിസ്താന്‍..”

“...അപ്പൊ നമ്മള്‍ അയല്‍ക്കാരാണ് ..”

“...അയല്‍ക്കാരല്ല..”
നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് എന്റെ കണ്ണിലേക്കു നോക്കി അയാള്‍ പറഞ്ഞു

“...നമ്മള്‍ സഹോദരന്മാര്‍ ആണ്, ഒരമ്മയുടെ മക്കള്‍...”
.
ഒരു നിമിഷം..!!
.
.
.
എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.

എന്ത് കൊണ്ടോ എന്റെ തല കുനിഞ്ഞു പോയി.

ഞാന്‍ വല്ലാതെ ചെറുതായിപ്പോയപോലെ ..

ചിരിച്ചു കൊണ്ട് ആ വലിയ മനുഷ്യന്‍ തുടര്‍ന്നു..

“..ഞങ്ങള്‍ ആരും ഇന്ത്യക്കാരുടെ ശത്രുക്കള്‍ അല്ല. നിങ്ങള്‍ ഞങ്ങള്‍ക്ക് സഹോദരന്മാര്‍ തന്നെയാണ് ..പക്ഷെ നമ്മളെ തമ്മിലടിപ്പിച്ചു നിര്‍ത്തേണ്ടത് ചിലരുടെ ആവശ്യം ..അതിലാണവരുടെ നിലനില്‍പ്പ് ..അറിയാതെ ചിലപ്പോള്‍ നമ്മളും അതിന്റെ ഭാഗമായിപ്പോവുന്നു എന്ന് മാത്രം...”


...............................................................................................

.
ഓര്‍ക്കുന്നുവോ ആ കഥ....?

മഹാഭാരത യുദ്ദം രംഗം ..

ധീര യോദ്ദവായ കര്‍ണ്ണന്റെ അന്ത്യ കര്‍മ്മങ്ങള്‍.

ചെയ്യുന്നത് കര്‍ണ്ണന്‍ ജ്യേഷ്ഠ സഹോദരന്‍ ആണെന്ന് തിരിച്ചറിഞ്ഞ പാണ്ഡവര്‍ .

സ്വന്തം ജ്യേഷ്ഠനെ കൊന്നു വീഴ്ത്തിയ ദുഖം താങ്ങാനാവാതെ നില്‍ക്കുന്ന അര്‍ജുനനന്‍.

കഠിനമായ വ്യഥയോടെ യുധിഷ്ടിരന്‍ അമ്മ കുന്തിയോട് ചോദിക്കുന്നു.

“...അമ്മേ, ഒരിക്കലെങ്കിലും പറയാമായിരുന്നില്ലേ , ഇത് ഞങ്ങളുടെ ജ്യേഷ്ഠനാണെന്ന്. എങ്കില്‍ ഈ യുദ്ദം തന്നെ നമുക്ക് ഒഴിവാക്കാമായിരുന്നില്ലേ...?”

അതെ , അതാണ്‌ പ്രസക്തമായ ചോദ്യം...!!

അപ്പുറത്ത് നില്‍ക്കുന്നത് സ്വന്തം സഹോദരന്‍ ആണെന്ന് തിരിച്ചറിയാതെയാണ്

തിരിച്ചറിയേണ്ടത് നമ്മളെ തമ്മിലടിപിക്കുന്ന ശകുനികളെയാണ്...

തമ്മിലടിപ്പിച്ചു ഇറ്റു വീഴുന്ന ചോര നക്കി കുടിക്കുന്ന ചെന്നായ്ക്കളെയാണ്...

മുച്ചൂടും നശിപ്പിക്കേണ്ടത് അവരെയാണ് ..
.
........................................................................................................

നമ്മുടെ അതിര്‍ത്തികള്‍ പുകയാതിരികട്ടെ ....

ചോര ചിന്താതെ ഇരിക്കട്ടെ....

കാരണം നമ്മുടെ ധീരജവാന്മാരെ പ്രാര്‍ഥനയോടെ കാത്തിരിക്കുന്ന അവരുടെ കുടുംബമുണ്ട്...

അവരുടെ അച്ഛനമ്മമാര്‍ക്ക് മക്കള്‍ നഷ്ടപ്പെടാതിരിക്കണം..!!

അവരുടെ പ്രിയപ്പെട്ട ഭാര്യമാര്‍ വിധവകള്‍ ആവാതിരികണം..!!

അവരുടെ പൊന്നോമനമക്കള്‍ അനാഥര്‍ ആവാതിരിക്കണം..!!
.
.
.
വന്ദേ മാതരം...!!!

ഒരിക്കല്‍, അങ്ങനെ ഒരു പൂക്കാലത്ത് .....





പരീക്ഷക്കുള്ളതൊക്കെയും രാത്രി തന്നെ പഠിച്ചു തീര്‍ക്കണം ...എന്നാലേ രാവിലെ പൂക്കളം ഒരുക്കാന്‍ പറ്റൂ. 
 
അല്ലെങ്കിലും ഓണം പരീക്ഷകള്‍ ഇപ്പോഴും അങ്ങനെയാണ് .. നാലഞ്ചു ദിവസങ്ങള്‍ പരീക്ഷകള്‍ കൊണ്ട് പോവും ..

രാവിലെ ഏറ്റവും നേരത്തെ എഴുന്നേറ്റിരുന്നത് ; അല്ല എഴുന്നേല്‍പ്പിച്ചിരുന്നത്‌ രണ്ടേ രണ്ടു കാര്യങ്ങള്‍ക്കാണ് .. ഒന്ന് വിഷുക്കണി കാണാന്‍

പിന്നെ പൂക്കളം ഒരുക്കാനും..

സ്കൂളില്‍ നിന്ന് വരുമ്പോള്‍ റോഡു വക്കില്‍ കാത്തിരുന്നു മുഷിഞ്ഞ തുമ്പ ചെടികള്‍ തലയാട്ടി പുഞ്ചിരിക്കുന്നുണ്ടാവും ..

ചെടിയെ നോവിക്കാതെ ഓരോ പൂവായി പറിച്ചെടുക്കണം ..ക്ഷമയില്ലാത്ത കുസൃതികള്‍ തുമ്പച്ചെടിയെ കമ്പോടെ ഒടിച്ചെടുകുമ്പോള്‍ അരുതെന്ന് പറയണം ..

ഒരിക്കല്‍ അമ്മവീട്ടിനടുത്തുള്ള വലിയ മൈതാനത്ത് തുമ്പപ്പൂക്കള്‍ ഓരോന്നായി പറിച്ചെടുത്തു ക്ഷമകെട്ട് കമ്പോടെ ഒടിച്ചെടുത്തപ്പോള്‍ അവിടെ മൂളിപ്പറന്നിരുന്ന ഒരു കറമ്പന്‍ തേനീച്ച കയ്യില്‍ കുത്തി ..

വേദന കരച്ചിലായി കവിളിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍, പറഞ്ഞു തന്നത് ഉദയ ചേച്ചിയാണ് .
"..തുമ്പച്ചെടികള്‍ മാവേലി തമ്പുരാന്റെയാണ് ...അത് ഒടിച്ചെടുത്താല്‍ മാവേലിക്ക് ദേഷ്യം വരും , കുത്താന്‍ തേനീച്ചയെ അയക്കും ...".

ഓര്‍മ്മയില്‍ മാഞ്ഞു പോവാത്ത ഒട്ടേറെ പൂക്കളങ്ങള്‍...

സ്കൂള്‍ വഴിയിലെ തുമ്പപ്പൂക്കള്‍ പറിച്ചു കൊണ്ടിരുന്നപ്പോള്‍ “ അത് ഞങ്ങളുടെ പൂക്കളാനെന്നു” ഒരു പാവാടക്കാരി പരിഭവം പറഞ്ഞത് ....

ഉതിര്‍ത്തെടുത്ത പൂക്കള്‍ മുഴുവന്‍ അവളുടെ കുഞ്ഞു കൈകളില്‍ വച്ചു കൊടുത്തപ്പോള്‍
അവളുടെ മുഖം ഒരു വലിയ അത്തപ്പൂക്കളം ആയി വിടര്‍ന്നത് ...!!!

പരിചയം ഇല്ലാത്ത വീടുകളിലെ പൂക്കള്‍ പറിചെടുക്കുമ്പോള്‍ ഓടിച്ചു വിട്ടത്.

ആമ്പലുകള്‍ പറിക്കുമ്പോള്‍ ചെളിയില്‍ താഴ്ന്ന് പോയത്...
ചെളിയില്‍ കുതിര്‍ന്ന ട്രൌസര്‍ കണ്ടു അമ്മ തല്ലിയത്.

ചില കുറുമ്പന്‍ മുള്‍ച്ചെടികള്‍ പൂക്കള്‍ പറിച്ചെടുക്കുന്നതിലെ അനിഷ്ടം കൈകളില്‍ ചുവന്ന വരകളായി തീര്‍ത്തത്.

കുരുന്നുകള്‍ക്ക് എത്തി പിടിക്കാനായി തലകുനിച്ചു വേലിക്കരികില്‍ നില്‍ക്കുന്ന ചെമ്പരത്തി

നിറത്തില്‍ സുന്ദരികളോട് മത്സരിച്ചു തോല്‍ക്കുന്ന മഞ്ഞ കോളാമ്പി പൂക്കള്‍..

പറിച്ചെടുത്തു ഒന്ന് ചുണ്ടത് വെച്ച് മധുരം നുകര്‍ന്ന് മാത്രം പൂക്കൂടയിലേക്ക് വച്ചിരുന്ന പോന്നശോകം..

വര്‍ണ്ണങ്ങളുടെ കുടമാറ്റം നടത്തി പൂക്കളോടെ മത്സരിക്കുന്ന ഇല ച്ചെടികള്‍ .

കൈകള്‍ നിറയെ പൂക്കളുമായി കാത്തിരിക്കുന്ന രാജമല്ലി .

നിറങ്ങള്‍ കൊണ്ട് മഴ വില്ല് തീര്‍ത്തിരുന്ന മന്ദാരം ,അരിപ്പൂക്കള്‍, അരളി കാക്കപ്പൂവ് ..

വിടര്‍ന്ന കണ്ണുകളോടെ കാമുകനെയും കാത്തിരിക്കുന്ന ആമ്പല്‍

ഉണരാന്‍ വൈകുന്നത് കൊണ്ട് മാത്രം പൂക്കളത്തിലേക്ക് ഒരിക്കലും എത്താന്‍ കഴിയാതിരുന്ന നാലുമണി പൂക്കള്‍ .

ചൈനീസ്‌ ക്ഷേത്രങ്ങളോട് മത്സരിച്ചിരുന്ന പഗോടകള്‍
.
പൂക്കളത്തില്‍ കൂട്ടാത്തത് കൊണ്ട് വേലിക്കരികില്‍ പരിഭവം പറഞ്ഞു മുഖം കുമ്പിട്ടു നില്‍ക്കുന്ന കടലാസ് പൂക്കള്‍ ..


രാജ്ഞിയുടെ പത്രാസില്‍ പൂക്കളത്തിന്‍ നടുവില്‍ എന്നും വിലസിയിരുന്ന പനിനീര്‍ പൂക്കള്‍.

പേരറിയാത്ത പലതും പല നിറങ്ങളില്‍ .. ഒക്കെ ഞങ്ങള്‍ കുഞ്ഞുങ്ങള്‍ ക്കായിരുന്നു ...

പിന്നെയും ഉണ്ടായിരുന്നു; രാത്രി വരുമ്പോള്‍ അച്ഛന്‍ കൊണ്ട് വന്നിരുന്ന അയല്‍ നാട്ടുകാര്‍; വടാമല്ലിയും , ജമന്തിയും തെച്ചിയും ഡാലിയായും ഒക്കെ ..

വേറെയും ചിലതും....

ഒരു പൂക്കളത്തിലേക്കും ഒരിക്കലും വരാതിരുന്നവര്‍... ഗൌരവത്തിന്റെ വീര്‍ത്ത മുഖവുമായി ഉയര്‍ന്നു നിന്ന വലിയ വീടുകളിലെ ഗേറ്റും മതില്‍ക്കെട്ടും തീര്‍ത്ത ജയിലില്‍ ജീവിതം ഹോമിച്ചവര്‍....
.
.
.
വരച്ചും മാറ്റി വരച്ചും എല്ലാ പൂക്കള്‍ക്കും സ്ഥാനം നല്‍കി അടുത്ത വീടുകളിലെ പൂക്കളങ്ങളോട് നിഷ്കളങ്കമായി മത്സരിച്ച്...

നാള തീര്‍ക്കേണ്ട പൂക്കളത്തെ ക്കുറിച്ചോര്‍ത്തു വേവലാതിപ്പെട്ട് ..
.
അങ്ങനെ ഒരു കാലം ....

വര്‍ഷങ്ങള്‍ക്കു മുമ്പൊരു ഓണക്കാലത്ത് നാടിന്‍ പുറത്തെ ക്ലബ് നടത്തിയ പൂക്കളമത്സരത്തില്‍ ഞങ്ങളുടെ ഉമ്മറക്കോലായില്‍ തെയ്യക്കോലം പൂക്കളില്‍ നിറഞ്ഞാടിയപ്പോള്‍ സമ്മാനം മാവേലിത്തമ്പുരാന്റെ കൂടെ ഞങ്ങളുടെ പടി കടന്നു തന്നെ വന്നത് ...

അന്ന് അത് കാണാന്‍ വന്ന പൂക്കളെക്കാള്‍ ഭംഗിയുള്ള കൊറേ സുന്ദരികളില്‍ എനിക്ക് ഒട്ടും പരിചയമില്ലതിരുന്ന ഒരു പനിനീര്‍ പൂവ്;

“...ജിതേഷെട്ടന്‍ വരച്ചതാണ് അല്ലേ , കണ്ഗ്രാചുലേഷന്‍സ്..” എന്ന് പറഞ്ഞപ്പോള്‍ ഒരു പൂക്കാലം കൈവന്നെന്നു വെറുതെ മോഹിച്ചത് ..

“ ..ബ്രെണ്ണന്‍ കോളേജില്‍ അല്ലേ പഠിച്ചത്..? എനിക്കറിയാം...” എന്ന് പറഞ്ഞു അവള്‍ എന്റെ അപരിചിതത്വം മാറ്റിയപ്പോള്‍ മനസില്‍ വിടര്‍ന്നത് അത്തപൂക്കളം..!!

പിന്നെ അവളുടെ ചിരി പൂക്കള്‍ക്ക് വേണ്ടി ഗേറ്റിനരികില്‍ ആ അവധിക്കാലം മുഴുവന്‍ കാത്തു നിന്നത് ..
.
വര്‍ഷങ്ങള്‍ ശേഷം വേറൊരു ഓണക്കാലത്ത് അവളെ കണ്ടത്.. ഒക്കത്തൊരു കുഞ്ഞു മായി....

............................................


എല്ലാ ഓണക്കാലത്തും അമ്മയ്ക്ക് പറയാനുണ്ടാവും ഒരു കാര്യം

“....ക്ലബ്കാര് വന്നിരുന്നു , പൂക്കളമത്സരത്തില്‍ പങ്കെടുക്കുന്നില്ലേന്ന് ചോദിച്ചു. നീ ഇല്ലാത്തതു കൊണ്ട് ......”
.
ഞാനില്ല ...

ദൂരെയാണ്

ഞാന്‍ മാത്രമല്ല; എന്നെ പോലെ പലരും ..

ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്തുമസിനും നിങ്ങളില്‍ സന്തോഷത്തിന്റെ പൂക്കളം തീര്‍ക്കാന്‍ .....

അത് ഞങ്ങള്‍ക്ക് ത്യാഗമല്ല ..കഷ്ടവും അല്ല ..

നിങ്ങളുടെ സന്തോഷം വിരിയുന്ന മുഖങ്ങളാണ് ഞങ്ങള്‍ക്ക് പൂക്കളം

ജന്മ സാഫല്ല്യം ...
.
.
.
ആശംസകള്‍ ....!!!

ഈദ് മുബാറക്..!!



സഹപാഠിയും കളിക്കൂട്ടുകാരനുമായ റിയാസ് ആയിരുന്നു റമദാന്‍ നോമ്പിനെറെ പ്രതീകം.. 


ഉച്ചക്ക് സ്കൂളില്‍ നിന്ന് ചോറുണ്ണാന്‍ പോവാന്‍ അവനുണ്ടാവില്ല.
 വിശപ്പിന്റെ കാഠിന്ന്യത്തെ വിശ്വാസത്തിന്റെ ശക്തി കൊണ്ട് തോല്‍പ്പിക്കുന്ന അവന്റെ മുന്നില്‍ ഞങ്ങള്‍ കുട്ടികള്‍ നിഷ്ക്കളങ്കമായി ഭക്ഷണത്തിന്റെ രുചിയെ പറ്റിപ്പറഞ്ഞു കൊതിപ്പിക്കാന്‍ ശ്രമിച്ചു.
 പക്ഷെ അവന്റെ കരുത്തിനു മുന്നില്‍ ഞങ്ങള്‍ എന്നും തോല്‍വിമാത്രം
 രുചിച്ചു...


കുഞ്ഞുങ്ങളുടെ മനസ്സറിയുന്ന ഉമ്മമാര്‍ ഞങ്ങള്‍ക്കും കൊടുത്തു വിടും
സ്നേഹത്തില്‍ പാകം ചെയ്ത തലശ്ശേരിയുടെ സ്വന്തം നോമ്പ്തുറ പലഹാരങ്ങള്‍...!

പഞ്ഞി പോലുള്ള ഉന്നക്കായും
അരിനിറച്ചു സുന്ദരനാക്കിയ കല്ലുമ്മക്കായും ഇറച്ചി പത്തിരിയും
സ്വര്‍ണ്ണ മാല തോല്‍ക്കുന്ന മുട്ടമാലയും പഴം നിറച്ചതും
ഞങ്ങളുടെ വീട്ടിലേക്കും പുഞ്ചിരിച്ചു കൊണ്ട് കയറി വന്നു .

അങ്ങനെ പല ദിവസങ്ങളിലും ഞങ്ങള്‍ നോമ്പേടുക്കാതെ നോമ്പ് തുറന്നു ...

ശവ്വാല്‍ പിറ കണ്ടെന്നു അറിയിച്ചു കൊണ്ട് തക്ബീര്‍ ധ്വനികള്‍ അലയടിക്കുമ്പോള്‍ അത്തറിന്റെ സുഗന്ദവും അകമ്പടിയായി എങ്ങും പരക്കുന്നുണ്ടാവും . പളപള മിന്നുന്ന, നെയ്യില്‍ പൊരിച്ച പുത്തനുടുപ്പുകള്‍ അണിഞ്ഞു കുട്ടികള്‍ എല്ലാവരും ഞങ്ങളുടെ വീട്ടിലക്കും വരും..

“ജോറായിട്ടുണ്ട്” എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അവരുടെ മുഖത്തെ വിരിയുന്ന സന്തോഷത്തിന്റെ തിളക്കം, അവരണിഞ്ഞ കുപ്പായത്തിന്റെ തിളക്കത്തെ പലപ്പോഴും നാണിപ്പിച്ചു..

ആട് ബിരിയാണിയും കോഴി ബിരിയാണിയും
ഓണപ്പായസത്തിനു മധുര പ്രതികാരം ചെയ്തു കൊണ്ട് വീട്ടിലെത്തും...!!!

വേലികള്‍ കെട്ടി അകറ്റി നിര്‍ത്താത്ത കരുതലും സ്നേഹവും
ഞങ്ങളുടെ കുഞ്ഞു വയറുകളും നിറച്ചു ....എത്രയോ വട്ടം ..!!!


ആഘോഷങ്ങള്‍..!! അവ എത്ര മനോഹരങ്ങളാണ് ..!!!!

പലതിന്റെയും പേരില്‍ നമ്മെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവരുടെ ഇടയിലേക്ക് സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും സന്ദേശവുമായി വീണ്ടുമൊരു പെരുന്നാള്‍ ....!!
.
.
.

എല്ലാവര്‍ക്കും ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍..!!