Dream ...! Becoz those don't have dreams don't have much...!


2017 മേയ് 16, ചൊവ്വാഴ്ച

പരസ്യം പതിക്കരുത് ..!!


അമരീഷ് പുരിയുടെ മുഖത്തെ ക്രൂരമായ ചിരി കണ്ടു ഭയന്ന് ഇരിക്കുമ്പോഴായിരിക്കും അവര്‍ വരിക ..

അല്ലെങ്കില്‍ പ്രണയം നഷ്ടപെട്ട രാജേഷ് ഖന്നയുടെ ദുഖത്തില്‍ പങ്കു കൊണ്ട് ഹൃദയം വിതുമ്പുമ്പോള്‍,

അതുമല്ലെങ്കില്‍ ഏതെങ്കിലും ഒരു പ്രണയഗാനത്തില്‍ മുഴുകിയിരിക്കുമ്പോഴായിരിക്കും ആ വരവുണ്ടാകുക, 


“.....നിര്‍മാ… നിര്‍മാ….. വാഷിംഗ് പൌഡര്‍ നിര്‍മാ….
ദൂത് സേ സഫേദീ നിര്‍മാ ലേ ആയെ.......”

അതുവരെ അടക്കി പിടിച്ച ശ്വാസം വിടുന്നത് അപ്പോഴായിരിക്കും..


പരസ്യങ്ങള്‍ വരുമ്പോള്‍…!!

മുതിര്‍ന്നവര്‍ പരസ്യങ്ങള്‍ക്ക് നേരെ അനിഷ്ടത്തിന്റെ കടന്നല്‍ കുത്തിയ മുഖം കാണിച്ചപ്പോള്‍ ഞങ്ങല്‍ കുട്ടികള്‍ക്ക് അവയെയയും ഇഷ്ടമാരുന്നു ..

അല്ലെങ്കിലും കുട്ടികളുടെ പുസ്തകത്തില്‍ അനിഷ്ടത്തിന്റെ പാഠങ്ങളിലല്ലോ...


501 ബാര്‍ സോപ്പ് കൊണ്ട് തേച്ചെടുത്തു അലക്ക് കല്ലില്‍ അടിച്ചു വെളുപ്പിച്ച കുപ്പായമിട്ടിരുന്നവര്‍, നിര്‍മ വാഷിംഗ് പൌഡറില്‍ അലക്കിയെടുത്ത തൂവെള്ള ഉടുപ്പിട്ടാല്‍ പരസ്യത്തിലെ കുട്ടിയെപ്പോലെ ഡാന്‍സ് ചെയ്യാമെന്ന് ന്യായമായും വിശ്വസിച്ചു.

“…ഗലേമേം കിച്ച് കിച്ച് ..” എന്ന് പറഞ്ഞു കഥ പറയുന്നതില്‍ നിന്ന് രക്ഷതേടിയ മുത്തശ്ശിയോടു “...വിക്സ് ഗോലിലോ കിച്ച് കിച് ദൂര്‍ കരോ..” എന്ന് പറഞ്ഞു.

കളികളിലെ ഇടവേളക്കിടയില്‍ കഞ്ഞി വെള്ളത്തിനും കിണറില്‍ നിന്ന് കോരിയെടുത്തു കൈക്കുമ്പിളില്‍ ഒഴിച്ച് കുടിക്കേണ്ട പച്ച വെള്ളത്തിനും പകരം രസ്നയാണ് കുടിക്കെണ്ടതെന്നു പഠിപ്പിച്ചതും പരസ്യങ്ങളാണ്.
അമ്പലത്തിലെ പുഷ്പാജ്ഞലിയില്‍ ഒതുങ്ങിയിരുന്ന ബര്‍ത്ത് ഡേ ആഘോഷത്തില്‍ “...ഐ ലവ് യു രസ്ന..” പറയുന്നതെങ്ങനെ ?

പക്ഷെ,
“..സ്വാദ് ഭരേ ശക്തി ഭരേ പാര്‍ലേ ജി....” ബിസ്കറ്റ് വാങ്ങിതരുന്നതില്‍ അമ്മമാര്‍ മടി കാണിച്ചിരുന്നില്ല – അല്ലെങ്കിലും ആ കാര്യം “...സബ്കോ പതാഹേ ജി...”


നമ്മള്‍ ആദ്യം കണ്ട കുളി സീന്‍ ഏതാണെന്ന് ഓര്‍ക്കുന്നുണ്ടോ ??

ലിറില്‍ സുന്ദരിയുടെ...!!!

ഇച്ചിരി തുണി മാത്രം ഇട്ടു വെള്ളച്ചാട്ടത്തില്‍ “....ലാലാ ലാലാലാ..” പാടി അവള്‍ നീരാടുന്നത് കണ്ടപ്പോള്‍ നമ്മള്‍ക്കും കുളിരുകോരിയിരുന്നില്ലേ..

പെണ്‍കുട്ടികള്‍ ചിരി അടക്കി, നാണിച്ചു തല താഴ്ത്തിയിരുന്നപ്പോള്‍ ആ സോപ്പിന്റെ നാരങ്ങ മണം ഞങ്ങള്‍ക്ക് ചുറ്റും വട്ടമിട്ടു.


മുഖക്കുരു മുളക്കുന്ന പ്രായത്തില്‍ പാടുകളെക്കുറിച്ചോര്‍ത്തു വെവലാതിപ്പെട്ടവരെ
“....വീക്കോ ടര്‍മറീക് ആയുര്‍വേദിക്ക് ക്രീം
ത്വജാക്കോ രക്ഷാക്കരേ ആന്റിസെപ്ടിക് ക്രീം..”
എന്ന പാട്ട് കുറച്ചോന്നുമല്ല ആശ്വസിപ്പിച്ചത്

ചര്‍മ്മം പട്ടുപോലെ മിനുസ്സമുള്ളതാക്കാന്‍ വീക്കോ ക്രീമിനെ അലമാരയിലേക്ക് ആനയിച്ചപ്പോള്‍ പച്ചമഞ്ഞളും രക്ത ചന്ദനവും പെണ്മണികളുടെ കവിളിന്റെ പടിയിറങ്ങി.

അമ്മയുടെ ചീത്ത വിളി കേട്ട മനസ്സില്ലാ മനസ്സോടെ ഉണര്‍ന്നത് ‘..കേരളം
കണികണ്ടുണരുന്ന നന്മ...’ തീര്‍ന്നു പോകുന്നതിനു മുമ്പേ വാങ്ങാന്‍ വേണ്ടി,


ഉമിക്കരിയും ഉപ്പു കുരുമുളകും, ചീന്തിയെടുത്ത ഈര്‍ക്കിലും ഉപേക്ഷിച്ചു ‘...നമ്മളും മോഡേണ്‍..’ ആയത് വെളുവെളുത്ത കോള്‍ഗേറ്റ് പല്ലുപൊടി കണ്ടപ്പോഴാണ്.
ഇപ്പോള്‍ അവര്‍ തന്നെ ചോദിക്കുന്നു നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോന്ന്..?

അവരുടെതില്‍ ‘..കാര്‍ബണ്‍ ഗ്രാന്യൂള്‍സ് ഉണ്ടത്രേ...’

കോമ്പ്ലാന്‍ കുടിച്ചു ചുണ്ട് നക്കി “....അയാം എ കോമ്പ്ലാന്‍ ബോയ്‌...” എന്ന് പറയാന്‍ വകുപ്പില്ലാഞ്ഞവരില്‍ പലരും മാവിലും മരത്തിലും തൂങ്ങി നീളം കൂട്ടി.
പക്ഷെ മിക്കവീട്ടിലും ഒരു ഹോര്‍ലിക്സ് കുപ്പിയെങ്കിലും ഉണ്ടായിരുന്നു.

രാധാസില്‍ കുളിച്ചു, ‘..പ്രകൃതിയുടെ സുഗന്ധവും കസ്തൂരിമഞ്ഞളിന്റെ കാന്തിയും..’ നേടിയ പെന്മണികള്‍ക്ക് മുന്നിലൂടെ പോകുമ്പോള്‍ സ്ഥലത്തെ പ്രധാന പയ്യന്‍സ് “...കൊള്ളാലോ വീഡിയോണ്‍...” എന്ന് കമന്റടിച്ചു. കടക്കണ്‍ചിരി തിരിച്ചു കിട്ടിയവര്‍ക്ക് സന്തോഷം കൊണ്ടിരിക്കാന്‍ വയ്യാതായി.


“....ലിക്തെ ലിക്തെ ലവ് ഹോ ജായെ...” എന്ന് കേട്ട് റോട്ടോമാക് വാങ്ങി വച്ചെങ്കിലും പരീക്ഷ ഹാളില്‍ ഒന്നും ഓര്‍മയില്‍ തെളിയാഞ്ഞത് ‘...ബുദ്ടിക്കും ശക്തിക്കും സന്തോഷ്‌ ബ്രഹിമിയുടെ...’ ആവശ്യം ഓര്‍മ്മിപ്പിച്ചു.

“...യെ ദില്‍ മാംഗേ മോര്‍..” എന്ന് പറഞ്ഞ പെപ്സി പോയിട്ട് ഒരു സര്‍ബ്ബത്ത് പോലും കുടിക്കണമെങ്കില്‍ ആരെങ്കിലും കനിയണമായിരുന്ന ആ കാലത്തും സ്വപ്നം കണ്ടത് രാജ്ദൂത് ബൈക്കില്‍ പറക്കണമെന്നല്ലേ. പക്ഷെ വിധി അച്ചന്‍റെ ഹമാര ബജാജ് സ്കൂട്ടറിലേറി ‘....ബുലന്ദ് ഭാരത്‌കീ ബുലന്ദ് തസ് വീര്‍..’ ആവാനായിരുന്നു.

“....റഫ് ആന്റ് ടഫ് ആണോ റഫ് ആന്‍ഡ്‌ ടഫ് ധരിക്കൂ...” എന്ന് അക്ഷയ് കുമാര്‍ പറഞ്ഞെങ്കിലും അന്നത്തെ യുവത്വത്തിന് പൌരുഷം കാട്ടാന്‍ ലുങ്കി മടക്കി കുത്തലേ വഴിയുണ്ടായിരുന്നുള്ളൂ.


കൂലിപ്പണി കയറിയവരും ചെറുപ്പക്കാരും കുളി കഴിഞ്ഞു സന്ധ്യക്ക് പീടികകളിലേക്ക് ഇറങ്ങുമ്പോള്‍ അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന സുഗന്ധം ;

“....ലൈഫ് ബോയ്‌ എവിടെയാ
അവിടെയാണാരോഗ്യം എന്ന് പാടി..”


‘മധുര സ്വപ്നങ്ങളെകിയ’ കാമുകി ജയലക്ഷമിയുടെ കല്യാണത്തലേന്ന് “..പായലേ വിട..... പൂപ്പലേ വിട... എന്നെന്നേക്കും വിട...” എന്നും പറഞ്ഞു എരിച്ചു തീര്‍ത്തത് കയ്യും കണക്കുമില്ലാത്ത ‘മെയിഡ് ഫോര്‍ ഈച്ച് അദര്‍’ പാടിയ വില്‍സ്.

എങ്കിലും അവന്റെ സ്നേഹം ‘ഒരു പണത്തൂക്കം മുന്നിലാണെന്ന’ എന്ന വിശ്വാസമായിരുന്നു എല്ലാം.

ഒരു ഓണത്തിന്റെ തലേന്ന് ഒരു പ്രഷര്‍ കുക്കര്‍ വാങ്ങി വന്ന് അമ്മക്ക് നല്‍കി അച്ഛന്‍; “....ഭാര്യയെ സ്നേഹിക്കുന്നവര്‍ പ്രസ്റ്റീജ് എങ്ങനെ വേണ്ടെന്നു വെക്കും...” എന്ന് ചോദിച്ചു.

ഒന്നാം ലോകമഹായുദ്ടതിന്റെ കാരണമെന്ത് എന്ന് കട്ടി കണ്ണടക്കിടയിലൂടെ ഹിസ്റ്ററി മാഷ്‌ ചോദ്യമെറിഞ്ഞപ്പോള്‍ പിന്‍ ബെഞ്ചില്‍ നിന്ന് “...കാരണം ബാക്ടീരിയ..” എന്ന കമന്റ് പറഞ്ഞത് വൈകി വരുന്നതിനു എന്നും ‘വന്നല്ലോ വനമാല’ എന്ന് കേട്ടിരുന്നവന്‍.

“...പൊടിപോലുമില്ലാ കണ്ടു പിടിക്കാനെന്നു...” പറഞ്ഞു വന്നതു ശരിയായത് അനിക്സ്‌പ്രേയുടെ കാര്യത്തില്‍ തന്നെയാണ്. ഇപ്പൊ പോടീ പോലുമില്ലാതായി. “...നാല് തുള്ളി ആഹാ...” എന്ന് പാടി വന്ന ഉജാല ഇല്ലാതാക്കിയത് പലര്‍ക്കും പാര്‍ട്ട്‌ ടൈം ജോബ്‌ തന്നിരുന്ന സൂപര്‍ വൈറ്റിനെ.

കലണ്ടര്‍ മനോരമയുടേത്‌ ആയാലും തലശ്ശേരിക്കാരുടെ സ്വന്തം PK കൃഷ്ണന്‍ ആയാലും അത് മാറിക്കൊണ്ടിരുന്നു. എങ്കിലും “...ദം ലെഗാക്കേ ഐസാ സോര്‍ ലഗാക്കേ ഐസാ..” എന്നും പറഞ്ഞ മല്ലന്മാര്‍ പിടിച്ചു വലിച്ചിട്ടും ഇളകാതെ ഒട്ടി നിന്ന ഫെവിക്കോള്‍ പോലെ ഓര്‍മ്മകള്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നുണ്ട് എവിടെയൊക്കെയോ.... !!!

.................. ........... ............

പരസ്യങ്ങള്‍ നമ്മളെ പലതിലേക്കും കൈപിടിച്ചു കൊണ്ട് പോയപ്പോള്‍ പരസ്യം മുന്നോട്ട് വച്ച കോടികളെ അവഗണിച്ചു “..വൈകിട്ടെന്താ പരിപാടി..” എന്ന് ചോദിക്കാതെ തലയുയര്‍ത്തി നിന്നു ഒരാള്‍...!!


സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍....!!

“...എന്റെ ആരാധകരെ രസിപ്പിക്കാന്‍ എനിക്കാവും പക്ഷെ എന്റെ ആരാധകര്‍ എന്ത് വാങ്ങണമെന്ന കാര്യത്തില്‍ സ്വാധീനിക്കാന്‍ എനിക്കാവില്ല....” എന്ന് പറഞ്ഞ രജനീകാന്തും വേറിട്ട്‌ നിന്നു.

പണം കൊടുത്താല്‍ “എന്റെ സൌന്ദര്യത്തിന്റെ രഹസ്യം ചൊറിതണം” എന്ന് പറയാനും ഒരുക്കമുള്ളവരുള്ള നമ്മുടെ നാട്ടില്‍ പരസ്യത്തില്‍ പറഞ്ഞത് എന്നും ഉപയോഗിക്കുന്ന ഒരാള്‍ മാത്രമേ ഉള്ളൂ എന്ന് വാട്സ് അപ്പ് രസികന്‍...!!

വിദ്യാ ബാലന്‍....!!


“.....എവിടെ ചിന്തിക്കുന്നുവോ അവിടെ ശോചനാലയം...”

(ശൌചാലയം എന്നതിന് ശോചനാലയം എന്ന് പറഞ്ഞവരുടെ കാര്യമാണ് ശോചനം )

ഒന്ന് പോയി കണ്ടു വരട്ടെ....എല്ലാവരെയും ..!!


എന്നോ മറഞ്ഞു പോയ കുഴമ്പിന്റെയും തൈലത്തിന്റെയും സുഖമെഴും മണമുള്ള ഒരു മുറിയുണ്ട്..
.

കാതോര്‍ത്തിരുന്നാല്‍ “....മോനെ നീ വന്നോ..” എന്നെ നേര്‍ത്ത ചോദ്യവും കേള്‍ക്കാം 
.
വാതില്‍ പാളികളിലൂടെ നോക്കിയാല്‍ അധികം അകലയല്ലാതെ വാഴയില തണലില്‍ അച്ഛമ്മ ഉറങ്ങുന്ന മണ്ണുമുണ്ട്...

.
മുഖത്തെ പൌഡര്‍ തുടച്ചുതന്നും, കയ്യും മുഖവും തുടക്കാന്‍ നീട്ടിത്തന്നും പിന്നെ കണ്ണ് തുടച്ചും, മുഷിഞ്ഞുപോയൊരു സാരിത്തലപ്പുണ്ട്...

.
എത്ര ജോലിത്തിരക്കുണ്ടായാലും മകന് വായിക്കാന്‍ വേണ്ടി ബാലരമയും പൂമ്പാറ്റയും പിന്നെ ഒരു പലഹാരപ്പൊതിയും മറക്കാതെ കൊണ്ട് വന്നിരുന്ന കരുത്തുള്ള കൈകളുമുണ്ട്...
.

മാഹഭാരതവും രാമായണവും കണ്ട ആവേശത്തില്‍ അര്‍ജ്ജുനനും രാമനുമായപ്പോള്‍ ബ്രഹ്മാസ്ത്രവും വരുണാസ്ത്രവും പാശുപതവും നെഞ്ചിലേക്ക് ഏറ്റുവാങ്ങിയ വാഴക്കൂട്ടത്തിന്റെ പിന്മുറക്കാരുമുണ്ട്...

.
പ്രായമേറെയായെങ്കിലും കാലത്തിനു കീഴടങ്ങാത്ത കരുത്തുമായി ഒരുപാടു ദൂരം കൊണ്ട് നടന്നിരുന്ന ഒരു മൂന്ന് ചക്രവുമുണ്ട്

.
കളിക്കിടയില്‍ ചോര പോടിയുമ്പോ അമ്മ കാണാതെ തലയാട്ടി വിളിച്ചിരുന്ന കമ്യൂണിസ്സ്റ്റ് പച്ചകളും,
സ്കൂള്‍ വിടുമ്പോള്‍ മാത്രമുണര്‍ന്നിരുന്ന മടിച്ചി നാലുമണിപ്പൂക്കളുമുണ്ട്,

.
എറിഞ്ഞു വീഴിക്കാന്‍ മാത്രമായി മാമ്പഴങ്ങളെ പെറ്റ് കൂട്ടിയിരുന്ന മാവും
ഈര്‍ക്കില്‍ കുത്തി, കിരീടമുണ്ടാക്കാനായി ഇലകള്‍ പൊഴിച്ച് തന്നിരുന്ന പ്ലാവുമുണ്ട്...

.
വഴിക്കണ്ണുമായി എന്നും ഇടവഴിയില്‍ കാത്തിരിക്കുന്ന ശീപോതികളും, ഒന്ന് തൊടുമ്പോഴേക്കു പരിഭവിക്കുന്ന തൊട്ടാവാടികളുമുണ്ട്...

..
കാലം ചന്ദനം പുരട്ടിയ, വായിച്ചു മതിവരാത്ത പുസ്തകങ്ങളും കത്തുകളും ആശംസാ കാര്‍ഡുകളുമുണ്ട്....

.
ഒന്ന് പോയി കണ്ടു വരട്ടെ....എല്ലാവരെയും
.
.
വിശേഷങ്ങള്‍ പറഞ്ഞും ചോദിച്ചും തിരിച്ചു വരാം 

ഒരു കഥ പറയട്ടെ ...!!




ഒരു പുരുഷനും ഒരു ദേവനും തന്നെ കൊല്ലാനാവില്ലെന്നും തന്റെ രക്തം നിലത്തു വീണാല്‍ അതില്‍ നിന്ന് നൂറു കണക്കിന് ദാരികന്മാര്‍ ജനിക്കുമെന്നും വരം വാങ്ങി ദുഷ്ടരില്‍ ദുഷ്ടനായി ദാരികന്‍ ദ്രോഹങ്ങള്‍ ചെയ്തു വാഴും കാലം
.
ദാരികന്റെ ദുഷ്ടത്തരങ്ങളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ശിവഭഗവാനെ കഴിയൂ എന്നു മനസ്സിലാക്കിയ ദേവഗണം ശിവനെ അഭയം പ്രാപിക്കുന്നു.
.
ദാരികന്റെ ദുഷ്ടതകള്‍ കേട്ടറിഞ്ഞ ശിവന്‍ കോപം കൊണ്ട് ജ്വലിച്ചു.
.
തൃക്കണ്ണ്‍ തുറന്നു..!!
.
അഗ്നി സ്ഫുലിംഗള്‍ക്കിടയില്‍ നിന്ന് അനേകം കൈകളില്‍ ഒട്ടനവധി ആയുധങ്ങളുമായി കോപാകുലയായൊരു സ്ത്രീരൂപം അവതരിച്ചു ..
.
സാക്ഷാല്‍ ഭദ്രകാളി ...!!!
.
“....മകളെ, പോയി ദാരിക നിഗ്രഹം ചെയ്തു ആ അസുരന്റെ ക്രൂരതകള്‍ അവസാനിപ്പിക്കൂ ..”. ശിവനരുളി
.
ശിവന്റെ അനുഗ്രഹവും നേടി ഭൂതഗണങ്ങളേയും നയിച്ചു ദാരികനെ തേടി ഭദ്ര യാത്രയായി.
.
ഒരു സ്ത്രീയെന്നു പരിഹസിച്ച ദാരികന്റെ കഴുത്തറുത്തു ദേവിഭദ്ര, ദാരികന്റെ ക്രൂരതകള്‍ അവസാനിപ്പിച്ചു. രക്തം ഭൂമിയില്‍ പതിച്ചു പിന്നെയും ദാരികന്മാര്‍ ഉണ്ടാവാതിരിക്കാന്‍ ഭദ്രകാളി ദാരികന്റെ കബന്ധത്തിലെ രക്തം കുടിച്ചു തീര്‍ത്തു.
.
ദാരിക നിഗ്രഹത്തോടെ അനാഥയായ ദാരിക പത്നി മണോദരിക്ക് ദേവഗണത്തെ ഭയമായി തുടങ്ങി. താനും ആക്രമിക്കപ്പെട്ടേക്കുമെന്ന ഭയത്താല്‍ രക്ഷതേടി തന്റെ അടുക്കലെത്തിയ മണോദരിയെ കണ്ട ശിവന്റെ മനമലിഞ്ഞു. അഭയമപേക്ഷിച്ച മണോദരിക്ക്
നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ കൊടുത്ത് ശിവന്‍ അനുഗഹിച്ചു.
.
“....ആര് നിന്നെ ആക്രമിക്കാന്‍ വരുന്നുവോ അവരുടെ മേല്‍ ഈ വിയര്‍പ്പു തളിക്കുക. അത് നിനക്ക് രക്ഷയാകും ..”
.
പുതിയ രക്ഷമാര്ഗ്ഗവുമായി പുറപ്പെട്ട മണോദരി ആദ്യം കാണുന്നത് തന്റെ പതിയുടെ ഘാതകിയായ ഭദ്രകാളിയെ. ഒട്ടും അമാന്തിക്കാതെ
ശിവന്റെ വിയര്‍പ്പു തുള്ളികള്‍ ഭദ്രയുടെ മേല്‍ തളിച്ചു
പൊടുന്നനെ ഭദ്രയുടെ മേലാകെ വസൂരി വന്നത്രെ ...!!
.
തന്റെ മകള്‍ ഭദ്രയുടെ ദയനീയ സ്ഥിതിയില്‍ മനമലിഞ്ഞ ശിവന്റെ കഴുത്തില്‍ ത്തില്‍ നിന്ന് ഒരു മൂര്‍ത്തി ജനിച്ചു. അത് ചെവിയിലൂടെ പുറത്തേക്കും വന്നു.
.
കണ്ഠത്തില്‍ ജനിച്ചു കര്‍ണ്ണത്തിലൂടെ പുറത്തേക്ക് വന്ന ആ ഉഗ്രമൂര്‍ത്തിക്ക്‌ കണ്ഠകര്‍ണ്ണന്‍ എന്ന് പേരായി ..
.
കണ്ഠകര്‍ണ്ണന്‍, സഹോദരിയുടെ ദേഹത്തെ വസൂരി കുരുക്കള്‍ തന്റെ നീണ്ട നാക്ക്‌ കൊണ്ട് നക്കി വൃത്തിയാക്കി. പക്ഷെ സഹോദരന്‍ സഹോദരിയുടെ മുഖത്ത് സ്പര്‍ശിക്കുന്നത് അനുചിതമായതിനാല്‍ തന്റെ മുഖം വൃത്തിയക്കുന്നതില്‍ നിന്ന് ഭദ്ര അനുജനെ വിലക്കി. അങ്ങനെ ഭദ്രകാളിയുടെ മുഖത്തെ വസൂരിപ്പാടുകള്‍ മാത്രം മായാതെ നിന്നു.
.
........... .............
.
കാതോടു കാതോരം ഒഴുകിയെത്തിയ കഥകള്‍ അങ്ങനെയുമുണ്ട് കുറെ ..!!
.
വടക്കന്‍ കേരളത്തിന്റെ മണ്ണില്‍ തോറ്റം പാട്ടിന്റെയും അസുര വാദ്യത്തിന്റെയും അകമ്പടിയോടെ, കാവുകളുടെ തിരുമുറ്റത്തു വസൂരി മാല ഭഗവതിയും കണ്ഠകര്‍ണ്ണനും ശാസ്തപ്പനും വിഷ്ണുമായയും ഒക്കെയും തെയ്യങ്ങളായി നിറഞ്ഞാടുന്നു.
.
ദേവീ പ്രീതിക്ക് നേര്‍ച്ചകള്‍ കഴിപ്പിക്കാനും ദക്ഷിണകൊടുത്തു അനുഗ്രഹങ്ങള്‍ വാങ്ങാനും എത്തുന്ന വിശ്വാസികള്‍ കളിയാട്ടങ്ങള്‍ കണ്ടു കണ്ണും മനസ്സും നിറക്കുന്നു.

ഇങ്ങനെയും ഉണ്ട് ചില ഭ്രാന്തുകള്‍...!!!


പന്തല് കെട്ടാന്‍ നീക്കിയ കല്ലും മണ്ണും കണ്ടപ്പോ ഒരു തോന്നല്‍ ..
അതിലൊരു ഗണപതി ഒളിച്ചിരിക്കുന്നില്ലേന്ന്...
ആഗ്രഹം പറഞ്ഞപ്പോ “.. ഒരു രണ്ടു മൂന്നു മാസം കൊണ്ടെങ്കിലും തീര്‍ന്നാ മതിയാരുന്നെന്നാ ..” ഞമ്മളെ ചങ്ക് ബ്രോസ് പറഞ്ഞേ...
അവരെ കുറ്റം പറയാമ്പറ്റൂല്ലാ.. അതാ ഞമ്മള്‍ടെ ഒരു ശീലം ,
തുടക്കത്തിലെ ആവേശം ഒന്നും കുറച്ചു കഴീമ്പോ കാണൂല്ലാ.. :P :P
.
‘..കല്ല്‌ കൂട്ടിയിട്ടൊരു ഗണപതിക്ക്‌..’ ആദ്യം കൂട്ട് വന്നത് കല്ലുകള്‍ പെറുക്കിക്കൊണ്ട് കിങ്ങിണി തുമ്പി. <3
.
തേപ്പു കത്തി തന്നു അച്ഛനും .. :)
.
കല്ലുകള്‍ പെറുക്കുമ്പോ മുള്ള് തട്ടി വിരല്‍ തുമ്പില്‍ നിന്ന് പൊടിഞ്ഞ ചോര, നല്ല ലക്ഷണം കാട്ടി .. ;) ;)
.
ഇമ്മിണി വല്ല്യ കല്ലുകള്‍ കൊണ്ട് വന്നും മണ്ണും കുഴച്ചു തന്നും അനിയന്മാരും അളിയന്മാരും,
പിന്നെ രോഹിത്തും അനൂട്ടനും റിഷാലും
നിര്‍ദ്ദേശങ്ങളും പ്രോത്സാഹനങ്ങളുമായി അയല്‍ക്കാരും, <3 :)
.
അങ്ങനെ എല്ലാരും അങ്ങ് കൂടിയപ്പോ ധ്യാനത്തിലിരുന്നൊരു വിഘ്നേശ്വരന്‍ അവതരിച്ചു ...!!! :) :)
.
ഇപ്പൊ ങ്ങക്ക് ചോദിക്കാനൊരു ചോദ്യമുണ്ട് ..
.
ദുബായി അത്തറും പൂശി, ബന്ധുക്കളോടും പരിചയക്കാരോടും ലോഹ്യം പറഞ്ഞിരിക്കേണ്ടതിനു പകരം പുലര്‍ച്ചെ മൂന്നുമണിവരെ ഉറക്കവും ഇളച്ച് ആകെ കച്ചറ പിച്ചറ അല്‍ക്കുല്‍ത്ത് ആയി ചളീന്നും മണ്ണ്ന്നും കളിക്കാന്‍ ഇനിക്ക് ഇതെന്തിന്റെ കേടാരുന്നു ..??
.
അതല്ലേ ആദ്യം പറഞ്ഞത് ..
.
“...ഇങ്ങനെയും ചില ഭ്രാന്തുകള്‍ ഉണ്ടെന്ന് ...!! ;) :) 






:D