Dream ...! Becoz those don't have dreams don't have much...!


2014 ജൂലൈ 23, ബുധനാഴ്‌ച

Seasonal Greetings .....!!



കാലത്തിന്റെ  കയ്യൊപ്പ് പതിഞ്ഞ  രേഖകള്‍ ...

മകനായി ...
കുട്ടിയായി
കളിക്കൂട്ടുകാരനായി ..
സഹപാടിയായി  ..
തോഴനായി
പ്രിയപ്പെട്ടവനായി
അനിയനായി....
ചേട്ടനായി....
സഹപ്രവര്‍ത്തകനായി....
പങ്കാളിയായി....
ഞാന്‍ ജീവിച്ചിരുന്നു...ഇന്നും  ജീവിക്കുന്നു  എന്നതിന്റെ  കാലം കൈമുദ്ര  ചാര്‍ത്തിയ തെളിവുകള്‍ ...!!!

മാര്‍ച്ചിലെ  കൊടും ചൂടിലും ഡിസംബര്‍- ജനുവരി തണുപ്പിലും  പോസ്റ്റുമാന്‍ ഗേറ്റ് കടന്നെത്തും. പല ദിവസങ്ങളില്‍ .....
കാര്‍ഡുകള്‍ കയ്‌ മാറുമ്പോള്‍ ഒരു പുഞ്ചിരി അയാളുടെ മുഖത്തും ഉണ്ടാവും ...
ക്രിസ്തുമസ്  കേക്കുകളെക്കാള്‍  മധുരമായിരുന്നു  പ്രിയപ്പെട്ടവരുടെ കാര്‍ഡുകളിലെ അക്ഷരങ്ങള്‍ക്ക് ....

പ്രതീക്ഷിച്ചു തന്നെ ഇരിക്കുമെങ്കിലും സന്തോഷം മുഖത്തു വിരിയും ..പുറം കവറിന്റെ പിന്‍ഭാഗത്തെ പേരുകള്‍  ചിലപ്പോള്‍  അദ്ഭുതപ്പെടുത്തും ..!!
.
പ്രതീക്ഷിച്ചവരുടെത് അല്ലെന്നറിയുമ്പോള്‍ ഒരു നിരാശ...
പിന്നെ നാളെയുണ്ടാവുമെന്ന സ്വയം സമാധാനിപ്പിക്കല്‍...

അക്ഷരം കൊണ്ട് തന്നെ തിരിച്ചറിയും എന്നുറപ്പുള്ളവര്‍
guess who..??  എന്നെഴുതി പുഞ്ചിരിച്ചു ...
അത് തന്നെ മതിയാവും എഴുതിയ ആള്‍ മനസ്സില്‍ തെളിയാന്‍....

അച്ചടിച്ച് വാക്കുളെക്കാള്‍ നീലയിലും കറുപ്പിലും അവരവര്‍ എഴുതിയ വാക്കുകള്‍ക്കായിരുന്നു പ്രിയം ...

ചിലര്‍ പലതും പറയാതെ പറഞ്ഞു ..
മറ്റുചിലര്‍   അക്ഷരങ്ങള്‍ക്കിടയില്‍  പലതും ഒളിച്ചു വച്ചു ..

ചിലര്‍ കുഞ്ഞു കാര്‍ഡുകളില്‍   വലിയ സ്നേഹം  പൊതിഞ്ഞു.... .
വലിയ കാര്‍ഡുകള്‍ ഇടം ഒത്തിരി ഉണ്ടായിട്ടും പറയാന്‍ പലതും പിന്നെയും ബാക്കി വച്ചു..

മൊബൈലും   വാട്ട്സ് അപ്പും ഇല്ലാതിരുന്ന ആ കാലത്ത് പ്രിയപ്പെട്ടവരുടെ അഡ്രെസ്സ് നേടിയത് പലരുടെയും കനിവ് കൊണ്ട് ..
ഏറ്റവും ആദ്യം ആശംസകള്‍ അറിയിക്കാന്‍ തിരക്കായിരുന്നു ..
കാര്‍ഡു ഷോപ്പുകളില്‍  മണിക്കൂറുകള്‍ ചിലവിട്ടാലും  തൃപ്തി വരുമായിരുന്നില്ല...

പിന്നെ മനസിലുള്ളതും പകര്‍ത്തും ..
പിന്നെ മിച്ചം പിടിച്ച പണം കൊണ്ട് സ്റാമ്പ് വാങ്ങിച്ചു ഒട്ടിച്ചു അഡ്രെസ്സ് എഴുതി പോസ്റ്റ്‌ ചെയ്തു കാത്തിരിപ്പ്..

കിട്ടിയോ എന്നറിയാനുള്ള  ആകാംക്ഷ....
പ്രതികരണത്തെ ഓര്‍ത്തുള്ള വേവലാതി.....
പുഞ്ചിരി കാണുമ്പോഴുള്ള  ആശ്വാസം....!!

വാങ്ങി വച്ചും എഴുതി വച്ചും അയക്കാതെയിരുന്ന ചിലത് ...

പിന്നീട്  കാര്‍ഡിന്റെ അകമ്പടിയോടെ ആയിരുന്നു കത്തുകള്‍ പലതും ..
ചെറിയ അക്ഷരങ്ങളില്‍ നാലഞ്ചു പേജില്‍ ...

വായിച്ചിട്ടും വായിച്ചിട്ടും മതി വരാതിരുന്നവ....

വായിച്ചു വായിച്ചു  മനപാഠം  ആയവ....

ഇന്നും വെറുതെ വായിക്കുമ്പോള്‍  കൈപിടിച്ച് പഴയ കാലത്തേക്ക് കൊണ്ട് പോകുന്നവ..

കോളെജ് വഴിയിലെ കൊന്നയും ചെമ്പകവും  പിന്നെയും പൂക്കുന്നു മനസ്സില്‍....

ഉതിര്‍ന്നു വീണ പൂകളുടെ ഇടയിലൂടെ അവള്‍ നടന്നു വന്നത്...

ആ മുഖം കാണാനായി മാത്രം  കാത്തു നിന്നത് ...!!

ക്ലാസ്സ്  മുറികളെ പൊട്ടിച്ചിരികൊണ്ട്  നിറച്ചത് ..

കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഡസ്ക്കില്‍  തലവച്ചു കിടന്നത് .

മുന്നിലെ ബെഞ്ചിലിരുന്നു പല തവണ തിരിഞ്ഞു നോക്കിയത് ...

അപ്പോഴൊക്കെയും മറുപടിയായി പുഞ്ചിരിച്ചത് ..
പോകുമ്പോള്‍ എന്നെയും വിളിക്കണേ എന്ന് പറഞ്ഞത്
വെള്ളക്കെട്ടുകളില്‍ കൈ പിടിച്ചു നടന്നത് ..

മഴയത്ത് നനഞ്ഞോടിയത് ..

ലൈബ്രറിയില്‍ നിന്ന് ഉച്ചത്തില്‍ ചിരിച്ചതിനു  ലൈബ്രറിയന്‍  നോക്കി പേടിപ്പിച്ചത് ...

ഒന്നിച്ചിരുന്നു  അസൈന്‍മെന്റ്സ്  എഴുതിയത് ...

ഫോടോസ്റ്റാറ്റു കടയിലെ സുന്ദരിയെക്കുറിച്ച് പറഞ്ഞപ്പോള്‍  മുഖം വീര്‍പ്പിച്ചു എനിക്ക് കേള്‍ക്കണ്ടാ എന്ന് പറഞ്ഞത് ..

ലഞ്ച് ബ്രക്കില്‍ വേഗം കഴിച്ചു വന്നു ഒരുപാട് സംസാരിച്ചത് ..

ക്ലാസ് തീര്‍ന്നു കോളേജ് അടച്ചപ്പോള്‍ ഇനിയെന്നും കാണും എന്ന് വിലപിച്ചത് ..

പിന്നെയും കാണാന്‍,  സംസാരിക്കാന്‍ ഓരോ കാരണം പറഞ്ഞു കോളേജില്‍ ഒത്തു കൂടിയത്  ..

ബസ്സില്‍  അടുത്തിരുന്നു തിരിച്ചു പോയത്..

പെട്ടന്ന് തലശ്ശേരി എത്തി എന്നത് പരിതപിച്ചത്‌ ...

സംസാരിച്ചു സംസാരിച്ചു വായ വേദനിക്കുന്നു ഇനി സംസാരിക്കില്ലെന്നു കള്ളം പറഞ്ഞത് ..

ഒത്തിരി പറഞ്ഞിട്ടും പറയാനുള്ളത് മാത്രം പറയാന്‍ മറന്നു പോയത്...

ഒരു വാക്കിനപ്പുറമിപ്പുറം കടത്തു വള്ളം കിട്ടാതെ  വെറുതെ കാത്തു നിന്നത്...


പിന്നെടെപ്പോഴോ  ഒരു  കണ്‍ഗ്രാചുലെഷന്സില്‍”   എല്ലാം അവസാനിപ്പിച്ചത് ....
........................................................ 


(
ചിത്രത്തില്‍  ഉള്ളത് എനിക്ക് വന്ന ഗ്രീറ്റിംഗ് കാര്‍ഡ്സ് ആണ്. 1989 മുതല്‍ ആണ് കിട്ടിയ കാര്‍ഡുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത് ...)

അങ്ങനെ ഞാനും ഒന്ന് നാട്ടിലേക്ക് പോവാ ...!!!



അങ്ങനെ  ഞാനും ഒന്ന് നാട്ടിലേക്ക് പോവാ ...!!!
.
കാത്തിരിക്കാന്‍  ഒരു ഗ്രാമം  മുഴുവനും  ഒന്നുല്ല ..( അങ്ങനെ  ചിട്ടി കമ്പനി  പൊട്ടിയപ്പോ  നാട് വിട്ടതൊന്നും അല്ല ...!!!)

എന്നാലും   കുറച്ചു പേര്‍...
എന്നും എപ്പോഴും മക്കളെക്കുറിച്ചോര്‍ത്തു   ബെജാറാവാന്‍   മാത്രമുള്ള  നെഞ്ചുമായി  ജീവിക്കുന്ന അമ്മ ..
.
ഗൌരവമുള്ള മുഖത്തിന്‌ പിന്നില്‍ ചെറിയ കാര്യങ്ങളില്‍ ഒരു പാട് ആധികള്‍ വെറുതെ കൊണ്ട് നടക്കുന്ന, ഇപ്പോഴും വൈകുന്നേരം വരുമ്പോള്‍ മക്കള്‍ക്കായി ഒരു ബേക്കറി പൊതി കൊണ്ട് വരുന്ന അച്ഛന്‍....

പരീക്ഷക്കിടയില്‍  ലീവിനു   വരുന്നതിന്റെ പരിഭവം കൊണ്ട് വീര്‍ത്ത മുഖമുള്ള,  കെട്ട്യോള്‍....

അവളുടെ പപ്പയെ സ്കൈപ്പില്‍  കാണുബോള്‍ “എനിച്ചു പപ്പെന്റെ അടുത്ത് പോണം” എന്ന് പറഞ്ഞു കൈനീട്ടി വിതുമ്പാറള്ള  മകള്‍...
 
സിനിമകള്‍ കണ്ടു കുറ്റം പറയാന്‍ കാത്തിരിക്കുന്ന,
ഒരിക്കലും നടക്കാത്ത, ഒരുപാട് പ്ലാനുകള്‍ ചര്‍ച്ച ചെയ്യുന്ന അനിയന്മാര്‍..
.  
പുതിയ പാട്ടുകള്‍ പഠിക്കാന്‍ കാത്തിരിക്കുന്ന  3 സുന്ദരി  അയല്‍ക്കാരി ക്കുട്ടികള്‍-  അമ്മു , അച്ചു, സുന്ദരി ..

പിന്നെയും കുറെപ്പേര്‍
വരുന്ന വഴിയാ എന്ന്  ചോദിക്കുന്ന കറകപ്പുല്ലുകള്‍  പച്ച കസവ് കരയിട്ട നാട്ടുവഴി....

ഒന്ന് തലോടുമ്പോള്‍, വരാന്‍  വൈകിയതിനു   പരിഭവം കൊണ്ട്   മുഖം വാട്ടുന്ന  തൊട്ടാവാടി...

തലയാട്ടി  പരിചയം പുതുക്കുന്ന  കമ്മ്യുണിസ്റ്റ്  പച്ചകള്‍...

“ഇവനാരാ..??  ഇതിനു മുമ്പേ കണ്ടിട്ടില്ലെല്ലോ” എന്ന് തലയുയര്‍ത്തി ചോദിക്കുന്ന ഇന്നലെത്തെ മഴയില്‍ കിളിര്‍ത്ത  പുല്‍ക്കൊടികള്‍
.
“നീ വന്നോ മോനെ” എന്ന്  ചോദിച്ചു ഒന്ന് ചുറ്റി തലോടി കടന്നു പോവുന്ന അച്ഛമ്മ കാറ്റ്....
.
“നീ ഏപ്പോഴാ മോനെ വന്നെ” എന്ന് ചോദിക്കാറുള്ള
.  വെള്ളെഴുത്ത് വീണ കണ്ണുകളും  ചെറിയ കൂനും ഉള്ള;  പഠിച്ചിരുന്ന സ്കൂളില്‍ ഉപ്പുമാവ് വച്ചിരുന്ന  ജാനു ഏടത്തി ..

“ മോന്‍ വന്നതല്ലേ നല്ല മീനുവേണ്ടേ..?? ” എന്ന് അമ്മയോട് ചോദിക്കുന്ന മീന്‍കാരന്‍ മാപ്പിള..

ഒരുപാട് ഇന്റര്‍വ്യൂ കാര്‍ഡുകളും ഗ്രീറ്റിംഗ് കാര്‍ഡുകളും കൊണ്ട് വന്നു തന്ന പോസ്റ്റുമാന്‍....

പണ്ട്  ചില്ലറ പൈസകള്‍ പോലെയും എന്നാല്‍ ഇന്ന് വളര്‍ന്നു പടര്‍ന്നു പന്തലിച്ചു സുന്ദരികളും സുന്ദരന്‍മാരുമായ ന്യൂ ജെനെറെഷന്‍ പിള്ളേര്‍

ഗൌരവം ചിരിക്കാന്‍ സമ്മതിക്കാത്തത് കൊണ്ട് തലയാട്ടി മാത്രം പരിചയം കാണിക്കുന്ന നാട്ടു പ്രമാണിമാര്‍....

“..അവിടെ എങ്ങനെ നമുക്ക് പറ്റിയത്  വല്ലതും ഉണ്ടോ...” എന്ന് ചോദിക്കുന്ന സമപ്രായക്കാര്‍ ..പഴയ കളിക്കൂട്ടുകാര്‍ ...

വന്നു കാണുകയും ചെന്ന് കാണുകയും ചെയ്യേണ്ടുന്ന ബന്ധുക്കള്‍ ....

കാണാന്‍ പൂരങ്ങളോ ഉത്സവങ്ങളോ ഇല്ല  ഇത്തവണ,
ഉള്ളത് അതിനേക്കാള്‍  ഭംഗിയുള്ള  വേറെ കാഴ്ചകള്‍

റോഡിനപ്പുറം ഉള്ള തോട്ടില്‍ നിന്ന് ചെറുമീനുകളെ പിടിച്ചു കുപ്പിയില്‍ ഇട്ടു കൊടുകുമ്പോള്‍   പൂത്തിരി കത്തുന്നത് പോലെ ചിരിക്കുന്ന മോളുടെ മുഖം ...

ഉയര്‍ന്ന് പൊങ്ങാന്‍ മടികാണിച്ചു  പട്ടം താഴേക്കു വരുമ്പൊഴുള്ള നിരാശ ....പിന്നെ അത് ‘ എന്നാല്‍ കണ്ടോ ‘ എന്ന മട്ടില്‍ പൊങ്ങി പറക്കുമ്പോള്‍ കുഞ്ഞുകണ്ണുകളില്‍ വിടരുന്ന അദ്ഭുതം....

കയ്നിറയെ ഗള്‍ഫ്‌ മധുരം കൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് വിടരുന്ന കുസൃതി കുരുന്നുകളുടെ മുഖം

പൊന്നുവിളയുന്ന  മരുഭൂമിയിലെ സുഗന്ധമുള്ള സമ്മാനങ്ങള്‍   കയ്‌ മാറുമ്പോള്‍ വിരിയുന്ന നന്ദിയുടെ പുഞ്ചിരി.

കയ്യുകളില്‍ നോട്ടുകള്‍  തിരുകി വച്ചു കൊടുക്കുമ്പോള്‍ പ്രായം കൊണ്ട് കുഴിഞ്ഞ  കണ്കോണ്കളില്‍  പൊടിയുന്ന കണ്ണീരിന്റെ തിളക്കം

ഗള്‍ഫുകാരുടെ  ഭാവിയില്‍  അവരെക്കാള്‍ താല്‍പ്പര്യം ഉള്ള ഇന്‍ഷുറന്‍സ് കാരുടെ പ്രതീക്ഷയുള്ള  പരിചയപ്പെടല്‍ .

നാടിന്റെ  പുരോഗതിയില്‍  നമ്മളെക്കൂടി  ഭാഗഭാക്കാക്കാനുള്ള  ലോക്കല്‍ രാഷ്ട്രീയക്കാരുടെ തിരക്ക്

നമ്മുടെ  ഭാവിയില്‍  നമ്മെളെക്കാള്‍  ആധിയുള്ള  റിയല്‍ എസ്റ്റേറ്റ്‌  ബ്രോക്കര്മാരുടെ സ്നേഹാന്വേഷണങ്ങള്‍ ..

അങ്ങനെ പലതും....പലതും ...

എണ്ണിച്ചുട്ട അപ്പം പോലെയുള്ള ഓരോ ദിവസവും  ഓടിത്തീരുമ്പോള്‍  തീരുമ്പോള്‍ പിന്നെയും മടക്കം ...

വിശപ്പില്ലാത്ത ഒരു തലേ ദിവസം ..

രുചികരമായ  വിഭവങ്ങള്‍ക്ക്  ഒന്നിനും   കൊതി തോന്നിപ്പിക്കാന്‍ കഴിയാത്ത ഒരു ദിവസം
.
ശബ്ദത്തിലെ  ഇടര്‍ച്ച ആരും അറിയാതിരിക്കാന്‍ ഉച്ചത്തില്‍ സംസാരിക്കെണ്ടുന്ന ഒരു ദിവസം ...
.
നിറയുന്ന കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ ആരുടെയും മുഖത്ത് നോക്കാതിരിക്കേണ്ടുന്ന ഒരു ദിവസം ..

കാണാന്‍ ഒരു പാട്പേരുണ്ടെങ്കിലും ആരും വരല്ലെന്നു ആഗ്രഹിക്കുന്ന ഒരു ദിവസം.....
.
ഉറങ്ങിക്കിടക്കുന്ന മകളെ ഉണര്‍ത്താതെ ഉമ്മ വച്ചു ഒരു യാത്ര ...
.

യാത്ര തുടങ്ങീട്ടു വര്‍ഷങ്ങള്‍ പലതായെങ്കിലും   ഒന്നും മാറുന്നില്ല ..!!




സൂര്യന് വഴികാട്ടിയ നിലവിളക്ക് .. .................................എന്റെ അച്ഛമ്മ




ലോകം ഉറങ്ങുമ്പോൾ സൂര്യഭഗവാനെ നിറദീപം കാണിച്ചു വരവേറ്റിരുന്ന എന്റെ അച്ഛമ്മ...!!!ഞങ്ങൾക്കെന്നും വെളിച്ചമായി തെളിഞ്ഞു കത്തിയിരുന്ന ഒരു ദീപം..കാലം ചുളിവുകൾ വീഴ്ത്തിയിരുന്നുനെങ്കിലും പ്രശാന്തമായിരുന്ന, തേജ്ജസ്സുണ്ടായിരുന്ന നിർമലമായിരുന്ന ഒരു മുണ്ടും നേരിയതും ..

ഒതുക്കി കെട്ടിവച്ച വെള്ളി കമ്പികളും, കടുക്കനിട്ട കാതും ..

മക്കൾക്കും കുഞ്ഞുമക്കള്‍ക്കുമായുള്ള പ്രാർഥനകൾ കൊണ്ട് നിറഞ്ഞ നെഞ്ചും ,

കഷ്ടപ്പാടിന്റെ കുത്തൊഴുക്കിൽ നിന്ന് നാല് മക്കളെ കരകയറ്റിയതിന്റെ കരുത്തുള്ള, എല്ലിച്ചതെങ്കിലും വാത്സല്യത്തിന്റെ മാർദ്ദവമുണ്ടായിരുന്ന, കൈകളും

ദൂരങ്ങൾ ഒരു പാട് താണ്ടിയ, മുള്ളും കല്ലും തോറ്റു പിന്മാറിയ, പലർക്കും വഴികാട്ടിയായ പാദങ്ങളും....

അതായിരുന്നു എന്റെ അച്ഛമ്മ ..!!!

ഞരമ്പുകൾ എഴുന്നു നില്ക്കുന്ന, കരുതലിന്റെ കരുത്തുള്ള ആ കൈകൾ പിടിച്ചാണ് ആദ്ദ്യമായി സ്കൂളിലേക്ക് നടന്നത് ...

അച്ഛന്റെയും അമ്മയുടെയും ഇടയിലുള്ള സ്ഥാനം അനുജൻ കയ്യടക്കിയപ്പോൾ, എല്ലുകൾ എഴുന്നു നില്ക്കുന്ന ശുഷ്കിച്ച മാറിന്റെ ചൂടായിരുന്നു ആശ്വാസം ..

പനികൊണ്ട് വിറച്ചിരുന്ന കുഞ്ഞു ശരീരം ചാരിയിരുന്നതും ആ നെഞ്ചിൽ..

മഴമേഘങ്ങൾ ആർത്തലച്ചു കരഞ്ഞിരുന്ന ഇടവപ്പാതികളിൽ അവയുടെ ഗർജ്ജനങ്ങളിൽ പേടിച്ചരണ്ടു മുഖം പൂഴ്ത്തിയതും ആ മാറിൽ...

അമ്മയുടെ അടിയിൽ നിന്ന് ഓടി ഒളിക്കാനുള്ള ഒരു മറവ്...വടികൾ പിടിച്ചുവാങ്ങപ്പെടുമെന്ന പ്രതീക്ഷ ..

യാത്രകൾ കഴിഞ്ഞു വരുമ്പോൾ കയ്യിൽ കരുതുമായിടുന്ന അലിഞ്ഞു തുടങ്ങിയിരുന്ന നാരങ്ങ മിട്ടായിയുടെ മധുരം ...

ഏതു കുറുമ്പും ഏതു ദേഷ്യവും അലിഞ്ഞു പോകുമായിരുന്ന ഒരു പിൻവിളി ..

വെള്ളെഴുത്ത് വീണ കണ്ണുകളുമായി, അവസാനത്തെ ആളും വീട്ടിലേക്കു വരുന്നതുവരെ നെഞ്ചിൽ ആധിയുമായി ഗേറ്റിൽ ഉണ്ടാവുമായിരുന്ന ഒരു കാത്തിരിപ്പ്‌ ..

എല്ലാ കുഞ്ഞു മക്കളും ദൈവങ്ങൾ ആണെന്ന് കരുതിയിരുന്ന ഒരു തലോടൽ...

പഠിച്ചാലേ നന്നാവൂ എന്ന് ഓലയിൽ എഴുതി പഠിച്ച തിരിച്ചരിവുണ്ടായിരുന്ന ഒരു അനുഗ്രഹം...

നാലാം ക്ലാസ്സിൽ പഠിപ്പിച്ച ഓമന ടീച്ചർക്ക് ഞാൻ അച്ഛമ്മയുടെ മകനായിരുന്നു എന്നും ..

പാത്തിരാ വണ്ടിക്കെപ്പോഴോ വീടണയുമ്പോൾ, മറവിയുടെയും അബോധാവസ്തയുടെയും കയങ്ങളിൽ നിന്ന് ആയാസത്തോടെ ഉയർന്നിരുന്ന, കേട്ടില്ലെന്നു നടിച്ചുപോയ " മോനേ, നീ വന്നോ" എന്ന ചോദ്യം

വാഴയില ചീന്തിലെ വാത്സല്ല്യത്തിന്റെ ചന്ദനം...

സ്നേഹത്തിന്റെ അവൽ നിവേദ്യം..

ആധിയുടെ നെടുവീർപ്പ്..

പ്രാർത്ഥനയുടെ കണ്ണുനീർ...

എന്നിട്ടും കാട്ടിയത് നന്ദികേട്....നെറികേട്...

കുഞ്ഞു കൈകളിൽ പിടിച്ച പിച്ച വെപ്പിച്ച , ആ കൈകൾ പിടിച്ചു ഞാൻ നടത്തിയില്ല ,

കഥകൾ പറഞ്ഞു കുഞ്ഞു വയർ നിറച്ച എന്റെ അച്ഛമ്മയെ ഞാൻ ഊട്ടിയില്ല,

പലവട്ടം എന്നെ കുളിപ്പിച്ച ആ കൈകൾ കഴുകി കൊടുത്തു പോലുമില്ല...

മരുന്നിറെ കയ്പ്പ് സ്നേഹം കൊണ്ട് മധുരമാക്കിയ എന്റെ അച്ഛമ്മയ്ക്ക് മരുന്നെടുത്ത് കൊടുത്തില്ല ...

എന്നെ ചേര്‍ത്ത് പിടിച്ചിരുന്ന ആ നെഞ്ചു തടവികൊടുത്തില്ല....

പലപ്പോഴും എന്നെ താങ്ങിയ ആ എല്ലിച്ച ശരീരത്തെ താങ്ങിയില്ല...

അവസാനം കൊടുക്കാന്‍ കഴിഞ്ഞത് ഒരുപിടി ചോറാണ്....!!! ഈറനുടുത്തു എള്ളും പൂവും തൊട്ട്....!!

.................

തെറ്റ് .. എന്റെ തെറ്റ് ...

അറിയില്ല, ഏതു ഉമിത്തീയിലാണ് എരിയേണ്ടതെന്ന്...

എങ്കിലും മനസുകൊണ്ട് ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക്‌ ഉണ്ടെന്റെ കയ്യിൽ .. അവസാനയാത്രയിൽ കൂടെ കരുതി ചിത്ര ഗുപ്തന്റെ മുന്നിൽ വെക്കാൻ...

സ്വർഗ്ഗത്തിൽ നിറഞ്ഞു ശോഭിക്കുന്ന എന്റെ അച്ഛമ്മയുടെകൂടെ ഒരു നേരം കഴിയാൻ .. പഴയ അഞ്ചു വയസ്സുകാരനായി ആ മാറിലെ ചൂട് പറ്റിച്ചേർന്നു കിടക്കാന്‍…!!

സമ്മതിക്കുമായിരിക്കും, അല്ലേ....???