Dream ...! Becoz those don't have dreams don't have much...!


2014 നവംബർ 21, വെള്ളിയാഴ്‌ച

My Thalassery.............................. Part 2

തലശ്ശേരിക്കൊരു വീരപുത്രിയുണ്ട്....

ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിനു ശേഷം വര്‍ദ്ദിത വീര്യത്തോടെ സമര രംഗത്തിറങ്ങി അറസ്റ്റ് വരിച്ച സ്ത്രീ രത്നങ്ങളില്‍ ഒരാള്‍,

പിഴയായി തന്റെ താലിമാല അഴിച്ചു തരാന്‍ ആവശ്യപ്പെട്ട മജിസ്ട്രേറ്റ് ഡോട്വ്വല്ലിനോട് “ സുമംഗലികള്‍ക്ക് മംഗല്ല്യ സൂത്രം അഴിക്കുന്നത് നിഷിദ്ദമാണെ” ന്ന് വാദിച്ച കമലാഭായി പ്രഭു...!!

ഡോട്വ്വലിന്റെ മര്‍ക്കട മുഷ്ടിക്ക് മുന്നില്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നുവെങ്കിലും മദ്രാസ്‌ അസ്സംബിളിയിലും ബ്രിട്ടീഷ് പാര്‍ലമെന്റിലും കൊടുങ്കാറ്റായ ഈ സംഭവത്തില്‍ മദ്രാസ്‌ ഗവണ്‍മെന്റിന് ഖേദം പ്രകടിപ്പിക്കേണ്ടി വന്നു..

കമലാഭായി പിന്നീട് തിരിച്ചു സ്വീകരിക്കാന്‍ വിസ്സമ്മതിച്ച ആ താലിമാലക്ക് വിലയായി ഡോട്വ്വല്ലിനു നല്‍കേണ്ടി വന്നത് ഈ മണ്ണിലെ തന്റെ ജോലി...!!!

.....                                        .....                                            .....

മുന്‍പേ നടന്നവരൊക്കെയും പ്രമുഖരായിരുന്നു,
എന്നും അഭിമാനത്തോടെ ഓര്‍ക്കാനുള്ള പാരമ്പര്യം സമ്മാനിച്ചവര്‍..!!

അണിഞ്ഞിരിക്കുന്ന തന്റെ സ്വര്‍ണാഭരണങ്ങള്‍ അഴിച്ചെടുത്തു ഗാന്ധിജിക്ക് സംഭാവനയായി നല്‍കിയ രേവതി അമ്മയും മകളും ...!!

( --അന്ന് ഗാന്ധിജി നിറഞ്ഞ മനസ്സോടെ അവരുടെ തലയില്‍ കൈ വച്ചു നല്‍കിയ അനുഗ്രഹം നമുക്കും കൂടെ അവകാശപ്പെടാം ഈ മണ്ണില്‍ ജനിച്ചത് കൊണ്ട് ..!!---)

നെഹ്രുവിന്റെ ക്ഷണം സ്വീകരിച്ചു ഇന്ത്യയിലേക്ക്‌ തിരിച്ചു വന്ന ശാസ്ത്രജ്ഞ, മിഷിഗണ്‍ യൂണിവേഴ്സിടിയില്‍ നിന്ന് ഡോക്ട്രേറ്റ് നേടിയ ജാനകി അമ്മാള്‍...

കീലേരിയുടെ ശിക്ഷണ മികവില്‍ കേരളത്തിലെ ആദ്യത്തെ സര്‍ക്കസുകാരിയായ കുന്നത്ത് യശോദ...

ബഹുമുഖ പ്രതിഭകള്‍ ആയിരുന്ന മൂര്‍ക്കോത്തു തറവാട്ടിലെ അച്ഛനും മക്കളും
മാസ്റ്റര്‍ എന്ന പേര് പര്യായമായിരുന്ന എഴുത്തുകാരനും അധ്യാപകനും ആയിടുന്ന മൂര്‍ക്കോത്ത് കുമാരന്‍

മാസ്റ്ററുടെ മൂത്ത മകനും പത്രങ്ങളിലെ കോളമെഴുത്തുകാരനുമായ മൂര്‍ക്കോത്ത് കുഞ്ഞപ്പ
മാസ്റ്ററുടെ രണ്ടാമത്തെ മകനും ആദ്യത്തെ മലയാളി പൈലറ്റുമായ മൂര്‍ക്കോത്ത് രാമുണ്ണി
മാസ്റ്ററുടെ ഇളയ മകനും കവിയും പത്രപ്രവര്‍ത്തകനും പ്രാസംഗികനും അധ്യാപകനും ആയിരുന്ന മൂര്‍ക്കോത്ത് ശ്രീനിവാസന്‍

നീതിന്യായം, ഭരണപാടവം , നിശ്ചയ ധാര്‍ട്യം, മനുഷ്യാവകാശം.... ഇനിയും പലതിനും പകരം വെക്കാന്‍ തലശ്ശേരിക്ക് ഒരു പേരുണ്ട്-

പ്രധാനമന്ത്രിയുടെ വാക്കുകള്‍നുസരിച്ചു വിധിയെഴുതാന്‍ വിസ്സമ്മതിച്ച ആ ചങ്കുറപ്പിന് പേര് VR കൃഷ്ണയ്യര്‍...!!
 (-ജന്മം കൊണ്ട് പാലക്കാടുകാരനും കര്‍മ്മം കൊണ്ട് തലശ്ശേരിക്കാരനും-)

( ഈ വിസ്സമ്മതത്തെ ഇന്ദിരാ ഗാന്ധി നേരിട്ടത് ഇന്ത്യാ ചരിത്രത്തില്‍ അടിയന്തിരാവസ്ഥ എന്ന കറുത്ത ആധ്യായം എഴുതി ചേര്‍ത്ത്)

ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ട് എന്ന ചൊല്ലിനും നമുക്ക് കാട്ടികൊടുക്കാന്‍ ഒരു ഉദാഹരണം ഉണ്ട് – കൃഷ്ണയ്യരുടെ പ്രിയ പത്നി –പല നിലകളിലും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചു എല്ലാ മണ്ഡലങ്ങളിലും നിറഞ്ഞു നിന്നിരുന്ന ശ്രീമതി ശാരദാ കൃഷ്ണയ്യര്‍...!!

കരിമുകില്‍ കാട്ടിലെയും രജനിതന്‍ മേട്ടിലെയും വാടാത്ത കനകാംബരങ്ങളും,
കാക്കച്ചി കൊത്താതെ കാത്തു സൂക്ഷിക്കേണ്ടുന്ന കസ്തുരി മാമ്പഴങ്ങളും സമ്മാനിച്ച നാളികേരത്തിന്റെ നാട്ടിലെ പാട്ടിന്റെ പാലാഴി –

രാഘവ സംഗീതം..

ഇനിയുമുണ്ട് പലരും...

സ്വാതത്ര്യ ബോധം അടങ്ങാത്ത ആവേശമായി കൊണ്ട് നടന്ന മുകുന്ദ് മല്ലര്‍, ഡോ. ടി വി എന്‍ നായര്‍, നെട്ടൂര്‍ പി ദാമോദരന്‍ കമല-സുഗുണ-സ്വര്‍ണ സഹോദരിമാര്‍, ചുവപ്പിന്റെ നായകര്‍ സി എച്ച്, പാട്ട്യം ഗോപാലന്‍

ബിപി എല്ലിന്റെ സ്ഥാപകന്‍ KPR നമ്പ്യാര്‍

സാമ്പത്തിക ബാധ്യതയുടെ ചുവപ്പ് കാര്‍ഡ് കിട്ടി ഒരു ട്രെയിനിന്റെ ലാസ്റ്റ് വിസില്‍ മുന്നില്‍ കളി അവസാനിപ്പിച്ച ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ വിപി സത്യന്‍

യാതാസ്ഥികക്കെതിരെ ഇംഗ്ലീഷുഭാഷയുടെ കൈപിടിച്ചു നടന്ന മാളിയേക്കല്‍ തറവാട്ടിലെ വലിയുമ്മ – തലശ്ശേരിയുടെ മക്കത്തെ കല്ലുമാല - മറിയുമ്മ

ആദ്യത്തെ മലയാളം ചെറുകഥ – വാസന വികൃതി- എഴുതിയ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, പ്രൊഫ: എം എന്‍ വിജയന്‍, ആര്‍ടിസ്റ്റ് ദേവന്‍

ഇംഗ്ലീഷുകാര്‍ നിയമം കൊണ്ട് ചതിച്ചു വെട്ടിവീഴ്ത്താന്‍ നോക്കിയ കളരിപ്പയറ്റിനെ സമരം ചെയ്തു തിരിച്ചു കൊണ്ട് വന്ന CVN- സിവി നാരായണന്‍ നായര്‍ .

ബിസിനസ്സിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങിയിരുന്ന കേയീ കുംടുംബത്തിലെ കര്‍ക്കശക്കാരന്‍ - ചെറിയ മമ്മുക്കേയി.

ഭാരത നാട്യത്തിലൂടെ കണ്ണുകളെ വിരുന്നൂട്ടിയ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ...
.
.
.
പേരുകള്‍ അവസാനിക്കുന്നില്ല .....
.
.
.
പലരും അവര്‍ കണ്ട സ്വപ്‌നങ്ങള്‍ തലശ്ശേരിക്ക് സമ്മാനിക്കുകയായിരുന്നു.

ഓവര്‍ബറി സായിപ്പു തന്റെ കോടതി തിരക്കുകള്‍ക്ക് ശേഷം സൊറ പറഞ്ഞിരുന്ന് അസ്തമയം കണ്ടു മനസ്സ് തണുപ്പിച്ച ഫോളി ..!!

കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ ധന്യമായ 150-ല്‍ പരം വര്‍ഷത്തെ ജീവിതം നല്‍കിയതിനു മൊയ്തു സാഹിബിനോട് നന്ദി പറയുന്ന പാലം

“വരുവാനില്ലാരുമെന്നെനിക്കറിയാമതെന്നാലും “ എന്ന് പാടിക്കൊണ്ട് അവശേഷിക്കുന്ന ദിനങ്ങളെണ്ണി കടലിലേക്ക്‌ കണ്ണും നട്ടിരിക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കടല്‍പാലം

കടലിലെ ബ്രിട്ടീഷ് ആക്രമണകാരികളായ “ മിനര്‍വയും ഫീനിക്സും” ഫ്രെഞ്ചു യുദ്ദക്കപ്പലിനെ ആക്രമിക്കുന്നതിനും ജീവന്‍ കൊയ്യുന്നതിനും പിന്നെ, മാഹിയില്‍നിന്നും കടലിലൂടെ പാഞ്ഞെത്തിയ “ലാ സിബെല്ല” ബ്രിട്ടനെ താക്കീത് ചെയ്യുന്നതിനും മൂകസാക്ഷിയായിരുന്ന തീരം
(ഒരു തെറ്റിദ്ദാരണയുടെ തുടര്‍ച്ചയായുണ്ടായ ഈ യുദ്ദകാരണമാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെ ഫ്രഞ്ച് കോളനികള്‍- മാഹി അടക്കം - അവരില്‍ പിടിച്ചെടുത്തത്)

ഒരു കാലത്ത് അങ്ങ് മൈസൂര്‍ വരെ നീളുന്ന അധികാര പരിധി ഉണ്ടായിരുന്ന കോടതി

ഗുണ്ടെര്‍ട്ട് സായിപ്പും കീലേരി മാസ്റ്ററും പഠിപ്പിച്ച ബാസെല്‍ ജര്‍മന്‍ മിഷന്‍ സ്ഥാപിച്ച സ്കൂള്‍ -BEMP-Basel Evangelical Mission Parsi- സ്കൂള്‍
.
മൌലാന ഷൌക്കത്ത് അലിയുടെ അനുഗ്രഹം പേറുന്ന മദ്രസത്തുല്‍ മുബാറക് സ്കൂള്‍

ജെരാല്‍ഡ് അച്ഛന്റെയും പാരിഷ് കുടുംബങ്ങളുടെയും സ്വപ്ന സാക്ഷാത്കാരമായ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍

മലബാര്‍ മാന്വല്‍ എഴുതിയ വില്ല്യം ലോഗന്റെ ഓര്‍മ്മകള്‍ പേറുന്ന ലോഗന്‍സ് റോഡ്‌..

“പരിയാലീസ് മലബാര്‍ ഗ്രാന്‍ഡ്‌ സര്‍ക്കസ്” എന്ന കേരളത്തിലെ ആദ്യ സര്‍ക്കസ് കമ്പനിയുടെ ആദ്യ പ്രദര്‍ശനത്തിനു വേദിയൊരുങ്ങിയ ചിറക്കരയിലെ പാടം

ഗാന്ധിജിയെ കണ്‍ കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞ റെയില്‍വേ സ്റേഷന്‍ പ്ലാറ്റ് ഫോം.
തുളുമ്പുന്ന ആവേശത്തോടെ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ശ്രവിക്കാന്‍ ഭാഗ്യം സിദ്ടിച്ച സ്റേഷന്‍ ചുമരുകള്‍

കാലം രണ്ടു നൂറ്റാണ്ടിലേറെയായി ചക്രങ്ങള്‍ ഉരുട്ടി കടന്നു പോയിട്ടും പുത്തന്‍ തലമുറ റോഡുകളോട് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് പറയുന്ന ഒ വി റോഡ്‌ മുത്തശ്ശി

നമുക്ക് സ്വന്തമെന്നു പറയാന്‍ ഒരു വാല്‍ നക്ഷത്രവും ഉണ്ട്. വൈനു ബാപ്പുവെന്ന തലശ്ശേരിക്കാരന്റെ പേര് ഒരു കിരീടമായി കൊണ്ട് നടക്കുന്ന “ ബാപ്പു–ബോര്‍ക്ക്–ന്യു കാര്‍ക്ക്” വാല്‍നക്ഷത്രം

വയനാടൻ കാട്ടുകളിൽ രക്തം കൊണ്ട് വിപ്ലവം സൃഷ്ടിച്ച വസന്തത്തിന്റെ ഇടിമുഴക്കങ്ങളിൽ ഒന്നായ അജിതയെ കാണാൻ ജനം തടിച്ചു കൂടിയ പോലീസ് സ്റ്റേഷന്‍ ..!!
.
.
ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ചിലത് കൂടെയുണ്ട് ..

ജന്മിത്ത്വത്തിനെതിരെ ആയുധം കൊണ്ട് വിപ്ലവം എഴുതാന്‍ ഇറങ്ങിയ മന്ദാകിനിമായുടെയും കുന്നിക്കല്‍ നാരായണന്റെയും ചുവന്ന താരങ്ങളുടെ 1968 ലെ തലശ്ശേരി പോലിസ് സ്റ്റേഷന്‍ ആക്രമണം

ഒത്തൊരുമയോടെ ജീവിച്ചിരുന്ന നമ്മളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു തോറ്റ് പോയൊരു കലാപം - 1971- ലെ ഒക്ടോബറിനെ ചോര കൊണ്ട് ചുവപ്പിച്ച വര്‍ഗ്ഗീയ ലഹള..!!

മാനത്തു വിരിയുന്ന അമിട്ടും പൂത്തിരിയും കാണാന്‍ കാത്തിരുന്നു മയങ്ങിപ്പോയ 26 പേരെ എന്നും പൂത്തിരിവിരിയുന്ന സ്വര്‍ഗ്ഗത്തിലേക്ക് ഒരു എക്സ്പ്രസ്സ് ട്രെയിനില്‍ കൂട്ടിക്കൊണ്ട് പോയ 1986 ലെ ജഗന്നാഥ് ടെമ്പിള്‍ ഗേറ്റ് അപകടം

ആശയങ്ങള്‍ക്ക് പകരം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ തര്‍ക്കിച്ചപ്പോള്‍ പത്ര തലക്കെട്ടുകളില്‍ തല താഴ്ത്തി നിന്ന തലശ്ശേരി
.
.
മറന്നേക്കാം നമുക്ക്..
രക്തം ചിന്തിയ, വേദനിപ്പിക്കുന്ന ആ കഥകള്‍

സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും മാസാലകൂട്ടിട്ട് നന്മയുടെയും ത്യാഗത്തിന്റെയും കനലില്‍ ദമ്മിട്ട ബിരിയാണിയുണ്ടിവിടെ ആവോളം രുചിക്കാന്‍..!!

അവലും പഴവും പൊരിയും കുഴച്ചതിന്റെ മധുരമുണ്ട്

തലശ്ശേരി പലഹാരങ്ങളുടെ പെരുമ കേട്ട് വരുന്നവര്‍ക്ക് നല്‍കാന്‍ സ്വര്‍ണ്ണ മാല തോല്‍ക്കുന്ന മുട്ട മാലയും , ചട്ടി പത്തിരിയും ഉന്നക്കായും പഴം നിറച്ചതുമുണ്ട്...

അറബിക്കടലിന്റെ കാറ്റെറ്റ് ചൂട് ചായയോടൊപ്പം കഴിക്കാന്‍ അരിക്കടുക്കയും കോഴിക്കാലും ഉണ്ട്

തലശ്ശേരിയെ തഴുകി കടന്നു പോവുന്ന ആ കാറ്റില്‍ ഓവര്‍ബറിയും ബ്രെണ്ണനും ഗുണ്ടെര്‍ട്ടും ലോഗനും അവര്‍ കണ്ട സ്വപ്നങ്ങളും ഉണ്ടാവും ..!!

...........................................................................................................

എന്റെ തലശ്ശേരി…..

നീ എന്നെ എപ്പോഴും മോഹിപ്പിക്കുന്നു ..
എല്ലാ യാത്രകളും തുടങ്ങിയത് നിന്നില്‍ നിന്ന്
എല്ലാ യാത്രകളും അവസാനിക്കേണ്ടതും നിന്നില്‍ ..!!
ഒന്ന് കൂടി പാടട്ടെ
.
“….ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി ....”

.
.
-----------------------------------------------------------------------------------------------------------------
.
പലതും വിട്ടു പോയിട്ടുണ്ടാവുമെങ്കിലും നിര്‍ത്തുകയാണ് ..
.
“.....ങ്ങക്ക് എന്നെക്കാളും ഞമ്മളെ മോളെക്കാളും വലുത് തലശ്ശേരിന്റെ ചരിത്രാല്ലേ ..??”എന്ന ചോദ്യം ഒരിക്കല്‍ വന്നു

ഇനിയും നിര്‍ത്തിയില്ലെങ്കില്‍ ഞാനും എന്റെ എന്റെയീ പാവം ലാപ്ടോപ്പും ചരിത്രത്തിന്റെ ഭാഗമായി ചന്ദനത്തിരിയുടെ പുക മാത്രം വിഴുങ്ങി കഴിയേണ്ടിവരും....
.
ക്ഷമിക്കുക ..!!

My Thalassery ..........................Part !

ഉപനിഷത്തുക്കളുടെ ആചാര്യൻ ശ്വേതകേതു ജീവിച്ചിരുന്ന,

പരമ ശിവന്‍ അനന്ത താണ്ടവമാടിയ കൊടുംകാടുള്ള (അന്ന് തിരുവൻകാട് ഇപ്പോൾ തിരുവങ്ങാടും ) പട്ടണം....

ശ്വേതാരണ്ണ്യ പുരി......നമ്മുടെ സ്വന്തം തലശ്ശേരി. ..!! ,

കേരളത്തിലെ പാരീസ് എന്ന് സായിപ്പന്മാര്‍ ചെല്ലപ്പേരിട്ടു വിളിച്ചിരുന്ന;

കച്ചേരികളുടെ കേന്ദ്രം ആയതു കൊണ്ട് "തലക്കച്ചേരി”യും
ചേരികളുടെ തലസ്ഥാനം ആയത്കൊണ്ട് "തലച്ചേരി"യും ആയ

നമ്മുടെ തലശ്ശേരി ...!!

കടൽ കടെന്നെത്തിയ ഒരു കഷണം കേക്കുമായിമായി ഒരു ക്രിസ്ത്മസ് തലേന്ന് വന്ന ബൌണ്‍ സായിപ്പിനെ, തന്റെ കൈപ്പുണ്ണ്യം കൊണ്ട് വിസ്മയിപ്പിച്ച മമ്പള്ളി ബാപ്പുവിന്റെ റോയൽ ബിസ്കറ്റ് ഫാക്ടറി ഉണ്ടായിരുന്ന തലശ്ശേരി ..

സ്വര്‍ണ കിരീടം മച്ചില്‍ ചൂടുന്ന ഓടത്തിൽ പള്ളിയും തിരുവങ്ങാട് ക്ഷേത്രവും വിളിച്ചോതുന്ന തച്ചു ശാസ്ത്ര പാരമ്പര്യമുള്ള തലശ്ശേരി..

മൌണ്ട് ബാറ്റന്‍ പ്രഭുവിന്റെ വിരുന്നുകളിലും കൊച്ചി രാജയുടെ അരമനയിലും രുചിയുടെ മേളം തീര്‍ത്ത കൊച്ചിൻ ബെയ്ക്കറിയുടെ അമരക്കാരുടെ തലശ്ശേരി..

സിങ്കപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായ ദേവന്‍ നായരുടെ തലശ്ശേരി..
.
.
കാലം തലശ്ശേരിക്ക് പിന്നെയും ഓര്‍ത്തോര്‍ത്തു അഭിമാനിക്കാന്‍ നല്‍കി; പലതും

കുറുങ്ങോട്ട് നായരുടെ പടപ്പുറപ്പാട് കണ്ടു പേടിച്ച ബ്രിട്ടീഷുകാർക്കായി വടക്കുംകൂർ നാടുവാഴി സ്വയം ശിലാസ്ഥാപനം നടത്തി പണിക്കഴിപ്പിച്ചു കൊടുത്ത കോട്ട...

പുകൾപെറ്റ ടെലിച്ചെറി പെപ്പർ കടൽ കടന്ന കപ്പല്‍ ചാലുകള്‍ ...

ചായങ്ങള്‍ കുടമാറ്റം നടത്തുന്ന ചുവർ ചിത്രങ്ങൾ

മറവിയുടെ കയങ്ങളിലേക്ക് കല്ലിൻ മേല്‍ കല്ല്‌ ശേഷിക്കാതെ ആണ്ടു പോകുന്ന ചേരമാൻ കോട്ടയുടെ പ്രതാപം

ഗുരുദേവന്‍ സ്വയം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

മാലിക് ഇബ്ന്‍ ദിനാറിന്റെ സൈദാര്‍ പള്ളി

മയ്യഴിയുടെ ഭംഗി കണ്ട് തീരം വിട്ടു പോവാതിരുന്ന മയ്യഴി മാതാവിന്റെ പള്ളി,

ചൂടുള്ള വാര്‍ത്തകളുമായി പുറത്തിറങ്ങിയ രാജ്യ സമാചാരം,
.
.
.
കുമാരനാശാന്റെ വീണപൂവില്‍ ആദ്യമായി അച്ചടി മഷി പുരണ്ടതും,

ഗുണ്ടര്‍ട്ട് സായിപ്പ് ചാരുകസേരയില്‍ ഇരുന്നു വാക്കുകള്‍കൊണ്ട് മാല കോര്‍ത്തതും ,

കീലേരി കുഞ്ഞിക്കന്നന്‍ മാസ്റ്ററുടെ ശിഷ്യന്മാര്‍ മെയ് വഴക്കം കൊണ്ടു കവിതകള്‍ വിരിയിച്ചതും,

വെല്ലസ്ലി സായിപ്പ് മൂന്നു കമ്പ് നാട്ടി ക്രിക്കറ്റിന്റെ പരിണയം നടത്തിയതും
ഇവിടെ വച്ച്,

ആണ്ടവന്‍ വില്ല് വച്ച ഊരും (ആണ്ടവ വില്ലൂര്‍-അണ്ടല്ലൂര്‍ ) പെരുവള അഴിച്ചു വച്ച പെരളശ്ശേരിയും ചേരമാന്‍ പെരുമ്മാളിന്റെ ഉടപ്പിറന്നോളുടെ സ്വന്തം ധര്‍മ്മ പട്ടണവും (ധര്‍മ്മടം ) അഴകാവുന്ന തലശ്ശേരിയില്‍,

തോറ്റം പാട്ടിന്റെ താളത്തില്‍ അസുര വാദ്യത്തിന്റെ അകമ്പടിയോടെ കണ്ടാകര്‍ണനും (കണ്ടാർമ്മൻ ) പോതിയും ഭഗവതിയും ദൈവത്താറീശ്വരനും മതി മറന്നാടുന്ന ഈ തിരുമുറ്റത്ത് ...

ചന്തു മേനോന്റെ മാനസ പുത്രി മാധവനെ പ്രണയിച്ചതും ഇവിടെ വച്ച്..!!

ഈ പൂമുഖത്തിരുന്നാണ് സഞ്ജയന്‍ മലയാളത്തെ നോക്കി ചിരിച്ചത്..!!

പാര്‍ലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ ശബ്ദവും –AKG – ഇവിടെ നിന്ന്

വിദ്യ കൊണ്ട് പ്രബുദ്ദരാകാന്‍ ബ്രെന്നന്‍ സായിപ്പ് സ്കൂള്‍ സമ്മാനിച്ചതും നമുക്ക്

ഒരു ചുവന്ന കൊടിയായി ഉയര്‍ന്നു നാടാകെ പടരാന്‍ "ഇങ്ക്വിലാബ് സിന്ദാബാദ്" ആദ്യം മുഴങ്ങിയ പാറപ്പ്രവും നമ്മുടെ തലശ്ശേരിയില്‍
.
.
.
ഇനിയുമുണ്ട് ഒരുപാട് ...

ഓര്‍ത്തോര്‍ത്തു പുളകം കൊള്ളാന്‍

ദേശാഭിമാനം ശ്വാസമായി കൊണ്ട് നടന്ന തലശ്ശേരിയുടെ ഒരു വീര പുത്രിയുണ്ട്,
.
അവരുടെ താലി മാല കാരണം ഒരു ഒരു വെള്ളക്കാരന്‍ ന്യായാധിപന് സ്വദേശത്തെക്കു തിരിച്ചു പോവേണ്ടി വന്നു.
ആ കഥയും, വേറെയും ചില കഥകളും -അല്ല ചരിത്രവും -അടുത്ത തവണ..!!