ഓർക്കുന്നില്ലേ ആ മാമ്പഴക്കാലം...???
കടയില്‍ നിന്ന് വാങ്ങുന്ന പഴുത്ത മാങ്ങയെക്കൾ എന്ത് രസമായിരുന്നു, എറിഞ്ഞോ അടിച്ചോ വീഴ്ത്തി , പലപ്പോഴും ഏതെങ്കിലും മതിലിലോ കല്ലിലോ കുത്തി പൊട്ടിച്ചു (അപ്പോഴേക്കും വായിൽ വെള്ളം ഊറും), പങ്കു വെച്ച്, ഇച്ചിരി ഉപ്പും , മുളകും ചേർത്ത് കഴിക്കുന്ന, , വായിൽ വെക്കുമ്പോഴേക്ക് പല്ല് പുളിക്കുന്ന പച്ച മാങ്ങകൾക്ക് ...!
മാവ് പൂത്തു തുടങ്ങുമ്പോഴേ കണ്ണിൽ കൊതിയും വായിൽ വെള്ളവുമായി കാത്തിരിപ്പാവും ..! ഉണ്ണി മാങ്ങകൾ പതിയെ ഉറക്കത്തിൽ നിന്നെഴുന്നേറ്റു വരുമ്പോഴെക്കു ക്ഷമ കെടും.. മുഴുവനായും കാണാന്‍ പറ്റാഞ്ഞ പുലര്‍കാല സ്വപ്നങ്ങളെപ്പോലെ മണ്ണിൽ ജീവനറ്റു വീണുകിടക്കുന്ന കുഞ്ഞു മാങ്ങകളെ കാണുമ്പോൾ കുഞ്ഞുകണ്ണുകളിലും സങ്കടവും കാണും.. !!
ഒന്ന് തുടുത്തുവരാൻ പോലും സമ്മതിക്കാതെ , ഉണ്ണിമാങ്ങകൾ പറിച്ചെടുക്കുന്ന കുസൃതികളെ മാഞ്ചുന കൊണ്ട് ഒന്ന് പൊള്ളിക്കും; അമ്മമരങ്ങൾ..!
അമ്മയുടെ അടിയുടെ വേദനപോലെ വേഗം മാറുന്ന ഒരു എരിച്ചൽ....
ഉണ്ണിമാങ്ങകൾ തല്ലി വീഴ്ത്തുന്നത് സഹിക്കില്ലെങ്കിലും, പിന്നെയും ഒരു കാറ്റ് വരുന്നത് വരെ കാത്തു നിന്ന്, ഒന്ന് കൊമ്പ് താഴ്ത്തിത്തരും അമ്മമാവുകൾ ..
ഉണ്ണികളുടെ കണ്ണിലെ പ്രതീക്ഷകൾ കണ്ടില്ലെന്നു നടിക്കാനാവാതെ...!!
അല്ലെങ്കിലും അമ്മമാർ അങ്ങനെയാണല്ലോ ...
പരീക്ഷകളുടെ ചൂടുള്ള സൂര്യന്‍ കൊടികുത്തിവാഴുന്ന മാർച്ച് കഴിയുമ്പോഴേക്ക് മാമ്പഴങ്ങളൊക്കെ വളർന്നു വലുതായി കുഞ്ഞുങ്ങളെയും കാത്തിരിപ്പവും. . സുഖമുള്ള ഒരേറുകൊണ്ട് വീഴാനായി....
കുട്ടികളോട് സ്നേഹമുള്ള മാമ്പഴങ്ങൾ കല്ല് അടുത്തുകൂടെ പോവുമ്പൊഴേ താഴേക്കു ചാടും...
ചിലവ പിന്നെയും കളിപ്പിക്കും, ഒരേറു കൊണ്ടാലോന്നും വീഴില്ല. ഒന്നിളകി ചിരിച്ചു കളിയാക്കും...
അവയുടെ കൂട്ടത്തിലും ചില ജാഡക്കാറുണ്ട് , അങ്ങുയരത്തിലോട്ടു പോവും ..! കല്ലിനും കമ്പിനും എത്താവുന്നതിനെക്കാൾ ഉയരത്തിൽ... എന്നിട്ട് ഗമയിൽ കുഞ്ഞുങ്ങളെ നോക്കി “തൊടാമെങ്കിൽ തൊട്ടോന്നു പറയും” ....അവസാനം ഈ അഹങ്കാരികൾ ആരാലും നോക്കാനില്ലാതെ ചീഞ്ഞളിഞ്ഞു മണ്ണിലേക്ക് പതിക്കും...
ഒറ്റ ഏറിന് മാങ്ങകൾ വീഴ്ത്തുവനായിരുന്നു കൂടത്തിൽ മിടുക്കൻ..! പിന്നെ ഒരേറിന് ഒത്തിരി മാങ്ങ വീഴിക്കുന്നവർ...കൂട്ടത്തില
പെണ്മണികളുടെ ഒരു നോട്ടം മാത്രം മതി, എത്ര എത്താകൊമ്പിലെ മാങ്ങയും നിലത്തെത്താൻ ...!
മുത്തശ്ശി മാവുകളില്‍ കണ്ണെത്താത്ത ഉയരത്തിലുള്ള മാമ്പഴങ്ങള്‍ക്ക് വേണ്ടി അണ്ണാറക്കണ്ണനോടും കാക്കയോടും പറഞ്ഞു നോക്കും,... അവ കടിച്ചതിന്റെ ബാക്കിയെങ്കിലും കിട്ടിയാല്‍ മതിയെന്ന് കൊതിച്ചിട്ടുണ്ട് പലപ്പോഴും...
പ്രണയം പറയാതെ പറഞ്ഞതും, സൗഹൃദം പങ്കു വെച്ചതും , പിണക്കങ്ങൾ അലിഞ്ഞു തീർന്നതും, നഷ്ടങ്ങൾ പരിഹരിക്കപ്പെട്ടതും പ്രതിഫലങ്ങൾ കൊടുത്തതും മധുരത്തെക്കാൾ പുളിയുള്ള മാമ്പഴങ്ങളിലൂടെ ......
മാമ്പഴങ്ങളും പലതരത്തിലായിരുന്നു; കുഞ്ഞുങ്ങളെപ്പോലെ... ഇപ്പോഴും മുഖം വീർപ്പിച്ചിരിക്കുന്ന; ആരോടും കൂട്ടുകൂടാത്ത; എപ്പോഴും പുളിക്കുന്ന മാമ്പഴങ്ങൾ...!
എല്ലാവരെയും മയക്കുന്ന ചിരിയുള്ള, ഒരു മുത്തം കൊടുക്കാൻ തോന്നിപോവുന്ന മുഖമുള്ള; മൂത്തുവരുമ്പൊഴേ മധുരിക്കുന്ന മാമ്പഴങ്ങൾ...!
ക്ലാസ്സിലെ മുന്‍ബെഞ്ചിലെ കുട്ടികളെപ്പോലെയുള്ള കുഞ്ഞു കടുക്കാച്ചി മാങ്ങകൾ...!
തടിച്ചുരുണ്ട് വലിയ വായിൽ ചിരിക്കുന്ന കവിളിലോന്നു തലോടാന്‍ തോന്നിപ്പിക്കുന്ന ബബ്ലൂസു മാങ്ങകൾ...!
******* ********** *******
എല്ലാ മാമ്പഴക്കാലത്തും എന്ന പോലെ ഇത്തവണയും അഹമദിക്കയുടെ പറമ്പത്തെ മാവ് നിറയെ കായ്ച്ചിരിക്കുന്നു..!
പച്ചയ്ക്ക് പോലും അതിനു മധുരമാണ്. ഇത്തിരി ഉപ്പും മുളകുമുണ്ടെങ്കില്‍...പിന്ന
റോഡരികിലുള്ള നിറയെ കായ്ക്കുന്ന ആ കുഞ്ഞുമാവ് വലിയ ആകര്‍ഷണമായിരുന്നെങ്കിലും ആ വഴി പോകുന്ന കുഞ്ഞുങ്ങളോന്നും മാവില്‍ കേറി മാങ്ങാപറിക്കില്ല. കാരണം അഹമ്മദിക്കതന്നെ. വലിയ ശരീരത്തേക്കാള്‍ വലിയ ശബ്ദമായിരുന്നു അങ്ങേര്‍ക്ക്. വീട്ടിലിരുന്നു അഹമ്മദിക്ക ഒച്ചയെടുത്താല്‍ മതി, കുട്ടികള്‍ ഓടിയൊളിക്കാന്‍...!
കുട്ടികളുടെ ഏറു കൊള്ളാന്‍ വേണ്ടിയാണ് മാവുകള്‍ പൂക്കുന്നതെന്ന് പലരെയും പോലെ അഹമ്മദിക്കയ്ക്കും അറിയില്ലാരുന്നു...!
ഇപ്പൊ കട്ടി മീശയും, വിരിച്ചു പിടിച്ചിരിക്കുന്ന നെഞ്ചുമുള്ള എന്റെ അനിയന്‍ ഉണ്ണി; മൂന്നു ദിവസം പനിച്ചു കിടന്നിട്ടുണ്ട്, പണ്ടൊരിക്കല്‍ അങ്ങേരുടെ ആ വലിയ ശബ്ദം കേട്ട് പേടിച്ചിട്ട്...!
( ഈ അഹമ്മദിക്ക ഇന്ന് സ്വര്‍ഗ്ഗത്തിലെ ഏദന്‍തോട്ടത്തില്‍ ഏതോ ഒരു മാവിന് കാവലിരിക്കുകയാണ് ഇപ്പോള്‍...!)
ഇത്തവണ ഏതായാലും അഹമ്മദിക്ക സ്ഥലത്തില്ല, സൌകര്യമായി...! കമ്പോ കല്ലോ ഒന്നും വേണ്ട. കയ്യെത്തിച്ചാല്‍ പറിക്കാം. റോഡു മുറിച്ചു കടന്നു പറമ്പത്തേക്ക് കാലെടുത്തു വച്ചതും മാവിന്‍ ചോട്ടില്‍ നിന്ന് അവര്‍ തലയുയര്‍ത്തി...!
അഞ്ചാറു നായ്ക്കള്‍ ..!
വല്ലാത്തൊരു മുരള്‍ച്ചയോടെ അവ എന്റെ നേരെ നോക്കി.
എനിക്കറിയില്ലായിരുന്നു അതവരുടെ സൌര്യവിഹാരഭൂമിയാണെന്ന്.
ഒരു രൌദ്ര ഭാവം അവയുടെ മുഖത്ത്...!
അതിര്‍ത്തി ലംഘിച്ചു അകത്തേക്ക് കടന്ന എന്നെ കടിച്ചു കീറാനായി അവ മുന്നോട്ടു കുതിച്ചു.
എന്റെ ശ്വാസം നിലച്ചു..
“ മോനേ, ജിതെഷേ, അതാ നിന്റെ പുറകില്‍ ....”
മുറ്റത്തു നിന്ന അമ്മയുടെ നിലവിളി തൊണ്ടയില്‍ കുരുങ്ങി...!
തിരിഞ്ഞു നോക്കുമ്പോള്‍ അതാ, പുറകില്‍ നിന്ന് ഒരു ഭീകരന്‍ നായ ഓടിവരുന്നു...!
ഞാന്‍ ഉറപ്പിച്ചു . ഇതാ, വേറും പതിനേഴു വയസ്സില്‍ ഞാന്‍ രക്തസാക്ഷിയാവാന്‍ പോകുന്നു....!
പത്രങ്ങളുടെ അവസാന പേജില്‍ “പട്ടി കടിച്ചു മരിച്ചു” എന്ന തലക്കെട്ടില്‍ ഞാന്‍ എന്റെ ചിരിക്കുന്ന ഫോട്ടോ കണ്ടു...!
പട്ടികടിച്ചു എന്നതിന് പകരം അച്ചടി പിശക് കൊണ്ടെങ്കിലും ആന ചവിട്ടി എന്നാവനേ എന്ന്
ഞാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു.
കോളേജിലെ സഹപാഠികള്‍ കറുത്ത ബാഡ്ജും ധരിച്ചു എന്റെ വീട്ടില്‍ ക്യൂ നിക്കുന്നതു മനസ്സില്‍ തെളിഞ്ഞു..
ചില മാന്‍മിഴികളില്‍ കണ്ണീരിന്റെ നനവും കണ്ടു..(ഭാവനയില്‍ കാണുന്നതിനും ആഗ്രഹിക്കുന്നതിനും
ടാക്സ് വേണ്ടായിരുന്നു അന്നും ..!)
കൈമാറാന്‍ മറന്നുപോയ പ്രേമലേഖനങ്ങള്‍ ...
പറയാനുള്ള രഹസ്യങ്ങള്‍..
കണ്ടു കൊതിതീര്‍ന്നിട്ടില്ലാത്ത മുഖങ്ങള്‍..
തിരിച്ചു കൊടുക്കേണ്ടിയിരുന്ന പുഞ്ചിരികള്‍...
കേട്ട് മതിവന്നിട്ടില്ലാത്ത കിളി മൊഴികള്‍..
അനാഥരാവുന്ന സുന്ദരികള്‍...
എഴുതി തീര്‍ന്നിട്ടിലാത്ത ലാബ് റെക്കാര്‍ടുകള്‍
എഴുതേണ്ടിയിരുന്ന എന്‍ട്രന്‍സ് എക്സാം...
ആഗ്രഹങ്ങള്‍... പ്രതീക്ഷകള്‍...
എല്ലാം ഈ പട്ടികളില്‍ ഒടുങ്ങുന്നു..
എന്റെ ദൈവമേ...
ഞാന്‍ എനിക്ക് വേണ്ടി ‘ബിസ്മി’ ചൊല്ലി സ്വയം ‘ഹലാലായി’ .
കണ്ണുകളടച്ചു
.......................
ഒരു നിമിഷം
പുറകില്‍ നിന്ന് ഓടി വന്ന ഭീകരന്‍ എന്നെ മറികടന്നു മാവിന്‍ ചോട്ടില്‍ നിന്ന് കുതിച്ച നായ്ക്കൂട്ടതിനടുത്തെത്തി അവരോടു എന്തോ മുരണ്ടു .
എല്ലാവരും എന്നെ സൂക്ഷിച്ചു നോക്കുന്നു. പിന്നെ പരസ്പരം എന്തോ സംസാരിച്ചു.
ഫ്രൈ ആക്കണോ ചാപ്സ് ആക്കണോ എന്നാവും –
എന്റെ അമ്പരപ്പിച്ചു കൊണ്ട് അവര്‍ അവസാനം വന്ന നായയുടെ കൂടെ ദൂരേക്ക് ഓടിപ്പോയി.
ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ ഞാന്‍ തിരിച്ചു വീട്ടിലേക്കു ഓടിക്കയറി, ദീര്‍ഘശ്വാസമെടുത്തു .
യുക്തിവാദം നാലായി മടക്കി പോക്കറ്റില്‍ വച്ച്, ദൈവത്തിനു നന്ദി പറയുന്നതിനിടയില്‍ അമ്മയുടെ
ചോദ്യം കേട്ടു
“ നിനക്കറിയോ ആ പുറകീന്ന് വന്ന നായ ഏതാന്ന് ?
ഓര്‍മ്മയില്ലേ, കഴിഞ്ഞ മഴയത് ഇവിടെ വന്ന ഒരു നായക്കുട്ടിയെ ? നീ ബിസ്കറ്റും ചിപ്സും കൊടുത്തിരുന്ന ഒരു ചെറിയ നായയെ ? അവനാണത്..! “
എന്റെ ഓര്‍മ്മയില്‍ അവന്‍ തെളിഞ്ഞു വന്നു ...!!
ഒരു മഴയില്‍ കുതിര്‍ന്ന വൈകുന്നേരമായിരുന്നു അത്. നനഞ്ഞു വിറച്ചു ഒരു നായക്കുട്ടി. വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു അത്. ഞങ്ങളുടെ ഇറയത്തേക്ക് പ്രതീക്ഷകളോടെ കയറിവന്ന അവനു ഞാന്‍ നാലുമണി കാപ്പിയുടെ കൂടെ കഴിച്ചുകൊണ്ടിരുന്ന ബിസ്കറ്റും ചിപ്സും കൊടുത്തു. ആര്‍ത്തിയോടെ അവനതു കഴിച്ചു, അവന്റെ ചെറിയ വാല്‍ ആവുന്നത്ര ആട്ടികൊണ്ട്.
പണ്ടെങ്ങോ ഒരു നായ പുറകെ ഓടിയതിന്റെ ദേഷ്യം ഇനിയും മാറിയിട്ടില്ലാത്താതിനാല്‍ ഒരു നായയും കന്നെടുത്താല്‍ കണ്ടു കൂടാത്ത അച്ഛന്റെ അനിഷ്ടം മറികടന്നു അവനും ഞങ്ങളുടെ വീട്ടിലെ അന്തേവാസിയായി. എനിക്കുള്ളത് അവനും കൂടെയായിരുന്നു.
പ്രത്യേകിച്ച് പേരൊന്നും വിളിച്ചില്ലെങ്കിലും എന്റെ ശബ്ദം കേട്ടാല്‍ അവന്‍ എവിടെനിന്നെങ്കിലും ഓടിയെത്തും. കൊടുക്കുന്നത് കഴിച്ചു, ഒരു ചിരിയും ചിരിച്ചു പോകും.
ഇത്തിരി ആരോഗ്യവും വലിപ്പവും വെച്ച്, സ്വന്തം കാലില്‍ നില്‍ക്കാറായപ്പോള്‍ അവനെങ്ങോട്ടോ പോയി. പതിയെ ഞാനും അവനെ മറന്നു..
ആ അവനാണിപ്പോള്‍ ഒത്ത ഒരു കരുത്തന്‍ നായയായി വളര്‍ന്ന് ഒരു പട്ടിക്കൂട്ടത്തിന്റെ വായില്‍നിന്നു എന്നെ രക്ഷിച്ചത്...!
ഞാന്‍ പുറത്തേക്കിറങ്ങി നോക്കി.
അതാ അങ്ങ് ദൂരെ, ഹാജിക്കയുടെ കൂറ്റന്‍ മാവിന്റെ ചുവട്ടില്‍ നിന്ന് അവന്‍ എന്നെ നോക്കുന്നു..
അവന്റെ തിളക്കമുള്ള കണ്ണുകള്‍ എന്നോട് പറയാതെ പറഞ്ഞു..
“ നിന്റെ ബിസ്കറ്റിന്റെ, ചിപ്സിന്റെ കടം ഞാന്‍ വീട്ടിയിരിക്കുന്നു...”
പിന്നെ എങ്ങോട്ടേക്കോ ഓടിപ്പോയി.
ഒരു സംശയം ഇന്നും ബാക്കിയാണ് – എന്നെ കടിച്ചു കീറാനായി വന്ന മറ്റു നായ്ക്കളോട് എന്താവും അവന്‍ പറഞ്ഞിട്ടുണ്ടാവുക ???
നമ്മുടെ പയ്യനാ, ഒന്നും ചെയ്യേണ്ടെന്നോ...!
( വിശ്വസിക്കൂ....ഇത് ഭാവനയല്ല. )
(കഴിഞ്ഞ ഒരവധിക്കാലത്ത് യാത്രകള്‍ക്കിടയില്‍ എല്ലായിടത്തും കണ്ടത് ഒരേ കാഴ്ച... ഓടിക്കളിക്കാന്‍ കുഞ്ഞുങ്ങള്‍ ഇല്ലാത്തതിനാല്‍ നെഞ്ചു വിണ്ടുകീറി നെടുവീര്‍പ്പിടുന്ന ഉണങ്ങിവരണ്ട പാടങ്ങള്‍, വലിഞ്ഞു കേറാനും എറിഞ്ഞു വീഴ്ത്താനും കുഞ്ഞുങ്ങളെക്കാണാത്തതിനാല്‍
എല്ലാ കുഞ്ഞുങ്ങളും അവരുടെ അമ്മമാരുടെ ഇഷ്ടംപോലെ കാലില്‍ ചെളി പുരളാതെ, മുള്ള് കൊല്ലാതെ കംബ്യൂട്ടറിലോ ടിവിയിലോ കണ്ണും നട്ടിരിപ്പാന്ന് )
