Dream ...! Becoz those don't have dreams don't have much...!


2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഇനിയും പെയ്തൊഴിയാതെ ..........




ഓര്‍ക്കുന്നില്ലേ...? അന്നും മഴയുണ്ടായിരുന്നു .. 

ഒരു ചെറിയ മഴ. ഒരു ചെറിയ കുടയില്‍ കുറച്ചു മഴ നനഞ്ഞു…
ഒരു കയ്യില്‍ ചേച്ചി മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു .. ഓടിപ്പോവതിരിക്കാന്‍..
 എന്നിട്ടും പിടി വിടീച്ച് ഓടി മഴയത്തേക്ക് ..


മഴ നനഞ്ഞാല്‍ പനി വരുമെന്ന് അവള് വിളിച്ചു കൂവുന്നുണ്ടായിരുന്നു ...തിരിഞ്ഞു നിന്ന് കൊഞ്ഞനം കാണിച്ചപ്പോള്‍ അമ്മയോട് പറയുന്ന് പറഞ്ഞു കെറുവിച്ചു ....
അടുത്ത് ചെന്ന് തലകുലുക്കി തെരുപ്പിച്ച വെള്ളം .
അവളുടെ ദേഷ്യം കൊണ്ട് ചുവന്ന മുഖത്ത് നക്ഷത്രങ്ങള്‍ തീര്‍ത്തു ..

സ്കൂളില്‍ പോവുമ്പോള്‍ മഴ കൂട്ടുകാരനായിരുന്നു ...നനക്കാനായി മാത്രം കൂടെ വന്നവന്‍....പുത്തന്‍ കുട തുറക്കാന്‍ അവനെയും കാത്തിരുന്നു ...
വൈകുന്നേരം നേരത്തെ ബെല്ലടിക്കാന്‍ അവന്‍ സ്കൂളിനു ചുറ്റും ഓടി നടന്നു ...

കാലു കൊണ്ട് തട്ടിത്തെറിപ്പിക്കാനും ..കൈ കൊണ്ട് കോരിയെടുക്കാനും മഴ അരുവികള്‍ തീര്‍ത്തു ..
അതില്‍ കുഞ്ഞുമീനുകളെ പറഞ്ഞയച്ചു നമുക്ക് കളി കൂട്ട് നല്‍കി..

കുടചൂടി ഒഴുക്കിയ കടലാസ് തോണികള്‍ ചുഴികളില്‍ മുങ്ങിയപ്പോള്‍ പെയ്തത് സങ്കട മഴ...

ബസ്സ് തെരുപ്പിച്ച വെള്ളം സ്കൂള്‍യൂണിഫോമില്‍ ചെളിപൂക്കള്‍ തീര്‍ത്തപ്പോള്‍ പെയ്തത് കന്നീര്‍ മഴ ...

വഴതടയില്‍ തീര്‍ത്ത ചങ്ങാടം പാടത്ത് മുങ്ങിയപ്പോള്‍ പെയ്തത് അമ്മയുടെ അടിമഴ...

പനീപിടിച്ചു വിറച്ചപ്പോള്‍ പെയ്തത് മരുന്നു മഴ...

ഇടവപ്പാതിയില്‍ അവനൊന്നു പേടിപ്പിക്കുമായിരുന്നു .
.ചില്ല് ജനലക്കപ്പുറത്തുനിന്നു കാതടപ്പിക്കുന്ന വെള്ളിടിയായി .
തെങ്ങുകലും മരങ്ങളും മുടിയഴിച്ചിട്ടു ആടുന്നുണ്ടാവും അപ്പോള്‍ ..
അച്ഛമ്മയുടെ മാറില്‍ മുഖം അമര്‍ത്തി ആ എല്ലിച്ച ശരീരത്തെ കെട്ടിപിടിച്ചു, കണ്ണടച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു –

“ഈശ്വരാ ഈ മഴയൊന്നു നിര്‍ത്തിത്തര്വോ ..”

അന്ന്, ഒരു മഴയില്‍ വെള്ളം ഉമറപ്പടിയോളം കയറിവന്നു വെല്ലുവിളിച്ച ആ രാത്രിയില്‍ അച്ഛന്‍ മാത്രമായിരുന്നു ജോലി കഴിഞ്ഞു എത്താതിരുന്നത് .”..എന്റെ മോന്‍ മാത്രമെന്താ എത്താത്തെ” എന്ന അച്ഛമ്മയുടെ ചോദ്യത്തിന് നിലവിളിയുടെ ച്ഛായായായിരുന്നു ..

ഒടുവില്‍ യൌവനത്തിന്റെ കരുത്തില്‍, ആര്‍ത്തലച്ചോഴുകുന്ന വെള്ളത്തെ തോല്‍പ്പിച്ചു അച്ചനെത്തിയപ്പോള്‍ ബനിയന്റെ ഉള്ളില്‍ ഒരു സമ്മാനമുണ്ടായിരുന്നു എനിക്ക് ....
ഒട്ടും നനഞ്ഞിട്ടില്ലാത്ത കഥാപുസ്തകം – പൂമ്പാറ്റ ..

മഴ പിന്നെയും ഒത്തിരി പെയ്തു....

അന്ന് പെയ്ത മഴയത്ത് നനഞ്ഞോടി തളര്‍ന്നപ്പോള്‍ “എനിക്കിനി ഓടാന്‍ വയ്യ ജിതേഷ്” എന്ന് അവള്‍ പറഞ്ഞതു കേട്ട് ഞാനും നിന്നു;
അവള്‍ക്കു വേണ്ടി ..
മഴയില്‍ കുളിച്ച്...

നീട്ടിയ എന്റെ കൈ ലോകത്തെ സാക്ഷിയാക്കി പിടിച്ചു അവള്‍ എന്റെ കൂടെ നടന്നപ്പോള്‍ മഴ തോറ്റു വിടവാങ്ങി..

കുളിരുന്ന ആ മഴയത്തും അവളുടെ ചുവന്ന കയ്ക്കുണ്ടായിരുന ഇളം ചൂട് ഇപ്പോഴും വിട്ടു പോകാതെ ഇരിക്കുന്നു എന്ന്റെ ഓര്‍മകളില്‍ നിന്ന് ...

ഇന്ന് .. ഒരു മഴയില്‍ ഒളിച്ചു പോകാന്‍ മാത്രമുള്ള ഇസ്തിരി ഇട്ട റോഡുകളുള്ള ...
മേഘങ്ങള്‍ കരഞ്ഞാല്‍ നിശ്ചലമാകുന്ന ഈ മരുഭുമിയിലെ ജനാലക്കരികില്‍ നിന്ന്
ഓര്‍മകളുടെ പേരുമഴയില്‍ കുളിച്ചു ...



വെറുതെ .....