Dream ...! Becoz those don't have dreams don't have much...!


2014 ജൂലൈ 23, ബുധനാഴ്‌ച

Seasonal Greetings .....!!



കാലത്തിന്റെ  കയ്യൊപ്പ് പതിഞ്ഞ  രേഖകള്‍ ...

മകനായി ...
കുട്ടിയായി
കളിക്കൂട്ടുകാരനായി ..
സഹപാടിയായി  ..
തോഴനായി
പ്രിയപ്പെട്ടവനായി
അനിയനായി....
ചേട്ടനായി....
സഹപ്രവര്‍ത്തകനായി....
പങ്കാളിയായി....
ഞാന്‍ ജീവിച്ചിരുന്നു...ഇന്നും  ജീവിക്കുന്നു  എന്നതിന്റെ  കാലം കൈമുദ്ര  ചാര്‍ത്തിയ തെളിവുകള്‍ ...!!!

മാര്‍ച്ചിലെ  കൊടും ചൂടിലും ഡിസംബര്‍- ജനുവരി തണുപ്പിലും  പോസ്റ്റുമാന്‍ ഗേറ്റ് കടന്നെത്തും. പല ദിവസങ്ങളില്‍ .....
കാര്‍ഡുകള്‍ കയ്‌ മാറുമ്പോള്‍ ഒരു പുഞ്ചിരി അയാളുടെ മുഖത്തും ഉണ്ടാവും ...
ക്രിസ്തുമസ്  കേക്കുകളെക്കാള്‍  മധുരമായിരുന്നു  പ്രിയപ്പെട്ടവരുടെ കാര്‍ഡുകളിലെ അക്ഷരങ്ങള്‍ക്ക് ....

പ്രതീക്ഷിച്ചു തന്നെ ഇരിക്കുമെങ്കിലും സന്തോഷം മുഖത്തു വിരിയും ..പുറം കവറിന്റെ പിന്‍ഭാഗത്തെ പേരുകള്‍  ചിലപ്പോള്‍  അദ്ഭുതപ്പെടുത്തും ..!!
.
പ്രതീക്ഷിച്ചവരുടെത് അല്ലെന്നറിയുമ്പോള്‍ ഒരു നിരാശ...
പിന്നെ നാളെയുണ്ടാവുമെന്ന സ്വയം സമാധാനിപ്പിക്കല്‍...

അക്ഷരം കൊണ്ട് തന്നെ തിരിച്ചറിയും എന്നുറപ്പുള്ളവര്‍
guess who..??  എന്നെഴുതി പുഞ്ചിരിച്ചു ...
അത് തന്നെ മതിയാവും എഴുതിയ ആള്‍ മനസ്സില്‍ തെളിയാന്‍....

അച്ചടിച്ച് വാക്കുളെക്കാള്‍ നീലയിലും കറുപ്പിലും അവരവര്‍ എഴുതിയ വാക്കുകള്‍ക്കായിരുന്നു പ്രിയം ...

ചിലര്‍ പലതും പറയാതെ പറഞ്ഞു ..
മറ്റുചിലര്‍   അക്ഷരങ്ങള്‍ക്കിടയില്‍  പലതും ഒളിച്ചു വച്ചു ..

ചിലര്‍ കുഞ്ഞു കാര്‍ഡുകളില്‍   വലിയ സ്നേഹം  പൊതിഞ്ഞു.... .
വലിയ കാര്‍ഡുകള്‍ ഇടം ഒത്തിരി ഉണ്ടായിട്ടും പറയാന്‍ പലതും പിന്നെയും ബാക്കി വച്ചു..

മൊബൈലും   വാട്ട്സ് അപ്പും ഇല്ലാതിരുന്ന ആ കാലത്ത് പ്രിയപ്പെട്ടവരുടെ അഡ്രെസ്സ് നേടിയത് പലരുടെയും കനിവ് കൊണ്ട് ..
ഏറ്റവും ആദ്യം ആശംസകള്‍ അറിയിക്കാന്‍ തിരക്കായിരുന്നു ..
കാര്‍ഡു ഷോപ്പുകളില്‍  മണിക്കൂറുകള്‍ ചിലവിട്ടാലും  തൃപ്തി വരുമായിരുന്നില്ല...

പിന്നെ മനസിലുള്ളതും പകര്‍ത്തും ..
പിന്നെ മിച്ചം പിടിച്ച പണം കൊണ്ട് സ്റാമ്പ് വാങ്ങിച്ചു ഒട്ടിച്ചു അഡ്രെസ്സ് എഴുതി പോസ്റ്റ്‌ ചെയ്തു കാത്തിരിപ്പ്..

കിട്ടിയോ എന്നറിയാനുള്ള  ആകാംക്ഷ....
പ്രതികരണത്തെ ഓര്‍ത്തുള്ള വേവലാതി.....
പുഞ്ചിരി കാണുമ്പോഴുള്ള  ആശ്വാസം....!!

വാങ്ങി വച്ചും എഴുതി വച്ചും അയക്കാതെയിരുന്ന ചിലത് ...

പിന്നീട്  കാര്‍ഡിന്റെ അകമ്പടിയോടെ ആയിരുന്നു കത്തുകള്‍ പലതും ..
ചെറിയ അക്ഷരങ്ങളില്‍ നാലഞ്ചു പേജില്‍ ...

വായിച്ചിട്ടും വായിച്ചിട്ടും മതി വരാതിരുന്നവ....

വായിച്ചു വായിച്ചു  മനപാഠം  ആയവ....

ഇന്നും വെറുതെ വായിക്കുമ്പോള്‍  കൈപിടിച്ച് പഴയ കാലത്തേക്ക് കൊണ്ട് പോകുന്നവ..

കോളെജ് വഴിയിലെ കൊന്നയും ചെമ്പകവും  പിന്നെയും പൂക്കുന്നു മനസ്സില്‍....

ഉതിര്‍ന്നു വീണ പൂകളുടെ ഇടയിലൂടെ അവള്‍ നടന്നു വന്നത്...

ആ മുഖം കാണാനായി മാത്രം  കാത്തു നിന്നത് ...!!

ക്ലാസ്സ്  മുറികളെ പൊട്ടിച്ചിരികൊണ്ട്  നിറച്ചത് ..

കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഡസ്ക്കില്‍  തലവച്ചു കിടന്നത് .

മുന്നിലെ ബെഞ്ചിലിരുന്നു പല തവണ തിരിഞ്ഞു നോക്കിയത് ...

അപ്പോഴൊക്കെയും മറുപടിയായി പുഞ്ചിരിച്ചത് ..
പോകുമ്പോള്‍ എന്നെയും വിളിക്കണേ എന്ന് പറഞ്ഞത്
വെള്ളക്കെട്ടുകളില്‍ കൈ പിടിച്ചു നടന്നത് ..

മഴയത്ത് നനഞ്ഞോടിയത് ..

ലൈബ്രറിയില്‍ നിന്ന് ഉച്ചത്തില്‍ ചിരിച്ചതിനു  ലൈബ്രറിയന്‍  നോക്കി പേടിപ്പിച്ചത് ...

ഒന്നിച്ചിരുന്നു  അസൈന്‍മെന്റ്സ്  എഴുതിയത് ...

ഫോടോസ്റ്റാറ്റു കടയിലെ സുന്ദരിയെക്കുറിച്ച് പറഞ്ഞപ്പോള്‍  മുഖം വീര്‍പ്പിച്ചു എനിക്ക് കേള്‍ക്കണ്ടാ എന്ന് പറഞ്ഞത് ..

ലഞ്ച് ബ്രക്കില്‍ വേഗം കഴിച്ചു വന്നു ഒരുപാട് സംസാരിച്ചത് ..

ക്ലാസ് തീര്‍ന്നു കോളേജ് അടച്ചപ്പോള്‍ ഇനിയെന്നും കാണും എന്ന് വിലപിച്ചത് ..

പിന്നെയും കാണാന്‍,  സംസാരിക്കാന്‍ ഓരോ കാരണം പറഞ്ഞു കോളേജില്‍ ഒത്തു കൂടിയത്  ..

ബസ്സില്‍  അടുത്തിരുന്നു തിരിച്ചു പോയത്..

പെട്ടന്ന് തലശ്ശേരി എത്തി എന്നത് പരിതപിച്ചത്‌ ...

സംസാരിച്ചു സംസാരിച്ചു വായ വേദനിക്കുന്നു ഇനി സംസാരിക്കില്ലെന്നു കള്ളം പറഞ്ഞത് ..

ഒത്തിരി പറഞ്ഞിട്ടും പറയാനുള്ളത് മാത്രം പറയാന്‍ മറന്നു പോയത്...

ഒരു വാക്കിനപ്പുറമിപ്പുറം കടത്തു വള്ളം കിട്ടാതെ  വെറുതെ കാത്തു നിന്നത്...


പിന്നെടെപ്പോഴോ  ഒരു  കണ്‍ഗ്രാചുലെഷന്സില്‍”   എല്ലാം അവസാനിപ്പിച്ചത് ....
........................................................ 


(
ചിത്രത്തില്‍  ഉള്ളത് എനിക്ക് വന്ന ഗ്രീറ്റിംഗ് കാര്‍ഡ്സ് ആണ്. 1989 മുതല്‍ ആണ് കിട്ടിയ കാര്‍ഡുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത് ...)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ