Dream ...! Becoz those don't have dreams don't have much...!


2014 നവംബർ 21, വെള്ളിയാഴ്‌ച

My Thalassery ..........................Part !

ഉപനിഷത്തുക്കളുടെ ആചാര്യൻ ശ്വേതകേതു ജീവിച്ചിരുന്ന,

പരമ ശിവന്‍ അനന്ത താണ്ടവമാടിയ കൊടുംകാടുള്ള (അന്ന് തിരുവൻകാട് ഇപ്പോൾ തിരുവങ്ങാടും ) പട്ടണം....

ശ്വേതാരണ്ണ്യ പുരി......നമ്മുടെ സ്വന്തം തലശ്ശേരി. ..!! ,

കേരളത്തിലെ പാരീസ് എന്ന് സായിപ്പന്മാര്‍ ചെല്ലപ്പേരിട്ടു വിളിച്ചിരുന്ന;

കച്ചേരികളുടെ കേന്ദ്രം ആയതു കൊണ്ട് "തലക്കച്ചേരി”യും
ചേരികളുടെ തലസ്ഥാനം ആയത്കൊണ്ട് "തലച്ചേരി"യും ആയ

നമ്മുടെ തലശ്ശേരി ...!!

കടൽ കടെന്നെത്തിയ ഒരു കഷണം കേക്കുമായിമായി ഒരു ക്രിസ്ത്മസ് തലേന്ന് വന്ന ബൌണ്‍ സായിപ്പിനെ, തന്റെ കൈപ്പുണ്ണ്യം കൊണ്ട് വിസ്മയിപ്പിച്ച മമ്പള്ളി ബാപ്പുവിന്റെ റോയൽ ബിസ്കറ്റ് ഫാക്ടറി ഉണ്ടായിരുന്ന തലശ്ശേരി ..

സ്വര്‍ണ കിരീടം മച്ചില്‍ ചൂടുന്ന ഓടത്തിൽ പള്ളിയും തിരുവങ്ങാട് ക്ഷേത്രവും വിളിച്ചോതുന്ന തച്ചു ശാസ്ത്ര പാരമ്പര്യമുള്ള തലശ്ശേരി..

മൌണ്ട് ബാറ്റന്‍ പ്രഭുവിന്റെ വിരുന്നുകളിലും കൊച്ചി രാജയുടെ അരമനയിലും രുചിയുടെ മേളം തീര്‍ത്ത കൊച്ചിൻ ബെയ്ക്കറിയുടെ അമരക്കാരുടെ തലശ്ശേരി..

സിങ്കപ്പൂരിന്റെ മൂന്നാമത്തെ പ്രസിഡന്റായ ദേവന്‍ നായരുടെ തലശ്ശേരി..
.
.
കാലം തലശ്ശേരിക്ക് പിന്നെയും ഓര്‍ത്തോര്‍ത്തു അഭിമാനിക്കാന്‍ നല്‍കി; പലതും

കുറുങ്ങോട്ട് നായരുടെ പടപ്പുറപ്പാട് കണ്ടു പേടിച്ച ബ്രിട്ടീഷുകാർക്കായി വടക്കുംകൂർ നാടുവാഴി സ്വയം ശിലാസ്ഥാപനം നടത്തി പണിക്കഴിപ്പിച്ചു കൊടുത്ത കോട്ട...

പുകൾപെറ്റ ടെലിച്ചെറി പെപ്പർ കടൽ കടന്ന കപ്പല്‍ ചാലുകള്‍ ...

ചായങ്ങള്‍ കുടമാറ്റം നടത്തുന്ന ചുവർ ചിത്രങ്ങൾ

മറവിയുടെ കയങ്ങളിലേക്ക് കല്ലിൻ മേല്‍ കല്ല്‌ ശേഷിക്കാതെ ആണ്ടു പോകുന്ന ചേരമാൻ കോട്ടയുടെ പ്രതാപം

ഗുരുദേവന്‍ സ്വയം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

മാലിക് ഇബ്ന്‍ ദിനാറിന്റെ സൈദാര്‍ പള്ളി

മയ്യഴിയുടെ ഭംഗി കണ്ട് തീരം വിട്ടു പോവാതിരുന്ന മയ്യഴി മാതാവിന്റെ പള്ളി,

ചൂടുള്ള വാര്‍ത്തകളുമായി പുറത്തിറങ്ങിയ രാജ്യ സമാചാരം,
.
.
.
കുമാരനാശാന്റെ വീണപൂവില്‍ ആദ്യമായി അച്ചടി മഷി പുരണ്ടതും,

ഗുണ്ടര്‍ട്ട് സായിപ്പ് ചാരുകസേരയില്‍ ഇരുന്നു വാക്കുകള്‍കൊണ്ട് മാല കോര്‍ത്തതും ,

കീലേരി കുഞ്ഞിക്കന്നന്‍ മാസ്റ്ററുടെ ശിഷ്യന്മാര്‍ മെയ് വഴക്കം കൊണ്ടു കവിതകള്‍ വിരിയിച്ചതും,

വെല്ലസ്ലി സായിപ്പ് മൂന്നു കമ്പ് നാട്ടി ക്രിക്കറ്റിന്റെ പരിണയം നടത്തിയതും
ഇവിടെ വച്ച്,

ആണ്ടവന്‍ വില്ല് വച്ച ഊരും (ആണ്ടവ വില്ലൂര്‍-അണ്ടല്ലൂര്‍ ) പെരുവള അഴിച്ചു വച്ച പെരളശ്ശേരിയും ചേരമാന്‍ പെരുമ്മാളിന്റെ ഉടപ്പിറന്നോളുടെ സ്വന്തം ധര്‍മ്മ പട്ടണവും (ധര്‍മ്മടം ) അഴകാവുന്ന തലശ്ശേരിയില്‍,

തോറ്റം പാട്ടിന്റെ താളത്തില്‍ അസുര വാദ്യത്തിന്റെ അകമ്പടിയോടെ കണ്ടാകര്‍ണനും (കണ്ടാർമ്മൻ ) പോതിയും ഭഗവതിയും ദൈവത്താറീശ്വരനും മതി മറന്നാടുന്ന ഈ തിരുമുറ്റത്ത് ...

ചന്തു മേനോന്റെ മാനസ പുത്രി മാധവനെ പ്രണയിച്ചതും ഇവിടെ വച്ച്..!!

ഈ പൂമുഖത്തിരുന്നാണ് സഞ്ജയന്‍ മലയാളത്തെ നോക്കി ചിരിച്ചത്..!!

പാര്‍ലമെന്റിലെ ആദ്യത്തെ പ്രതിപക്ഷ ശബ്ദവും –AKG – ഇവിടെ നിന്ന്

വിദ്യ കൊണ്ട് പ്രബുദ്ദരാകാന്‍ ബ്രെന്നന്‍ സായിപ്പ് സ്കൂള്‍ സമ്മാനിച്ചതും നമുക്ക്

ഒരു ചുവന്ന കൊടിയായി ഉയര്‍ന്നു നാടാകെ പടരാന്‍ "ഇങ്ക്വിലാബ് സിന്ദാബാദ്" ആദ്യം മുഴങ്ങിയ പാറപ്പ്രവും നമ്മുടെ തലശ്ശേരിയില്‍
.
.
.
ഇനിയുമുണ്ട് ഒരുപാട് ...

ഓര്‍ത്തോര്‍ത്തു പുളകം കൊള്ളാന്‍

ദേശാഭിമാനം ശ്വാസമായി കൊണ്ട് നടന്ന തലശ്ശേരിയുടെ ഒരു വീര പുത്രിയുണ്ട്,
.
അവരുടെ താലി മാല കാരണം ഒരു ഒരു വെള്ളക്കാരന്‍ ന്യായാധിപന് സ്വദേശത്തെക്കു തിരിച്ചു പോവേണ്ടി വന്നു.
ആ കഥയും, വേറെയും ചില കഥകളും -അല്ല ചരിത്രവും -അടുത്ത തവണ..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ