പിറ്റേന്ന്,
വിറയ്ക്കുന്ന ശരീരവും മിടിക്കുന്ന കുഞ്ഞു ഹൃദയവുമായി ഞാന്‍ സ്കൂളിലെത്തി..ഒരു സഹപാഠിയെ പോലീസുകാര്‍ പഞ്ഞിക്കിടുന്ന അസുലഭമായ കാഴ്ചകാണാന്‍ എന്റെ കൂട്ടുകാര്‍ കണ്ണും തുറന്നിരുന്നു.
അതിനിടിയാല്‍ ആരോ അടുത്ത വെടിയും പൊട്ടിച്ചു;
"ഹസീനയുടെ അച്ഛനും പോലീസാണ്..!!!"
അത് കൂടി കേട്ടതോടെ ഞാന്‍ “ചത്തതിനൊക്കുമെ ജീവിചിരിക്കിലും” എന്ന മട്ടായി.
പോലീസ് വരുന്നതും കാത്തു അക്ഷമരായിരുന്ന സഹപാഠികള്‍ക്ക് ആശ്വാസമായി ഒരാള്‍ സ്കൂളിലേക്ക് വന്നു കയറി....!!!
ഹസീനയുടെ അച്ഛന്‍...!!!
വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ഉടുത്ത ഒരാള്‍ , അയാള്‍ ഏതായാലും പോലീസല്ല ..അത്രയും ആശ്വാസം
ടീച്ചര്‍മാര്‍ എല്ലാവരും അയാളുടെ അടുത്തേക്ക് ചെന്നു. ഏതു നിമിഷവും എന്റെ നേരെ നീണ്ടു വരുന്ന ഒരു ചൂണ്ടു വിരല്‍ പ്രതീക്ഷിച്ചിരിക്കുന്ന എനിക്ക് ചിലര്‍ യാത്രമൊഴി നല്‍കി. എന്റെ ശരീരം പോലീസ് സേനക്ക് ഉരുട്ടി പഠിക്കാനായി സമര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറെടുത്തു..
നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന കുഞ്ഞു കണ്ണുകള്‍ കണ്ടു ദൈവത്തിനു കനിവ് തോന്നിയത് കൊണ്ടോ എന്തോ..... ഒന്നും സംഭവിച്ചില്ല ..
ആരും എന്റെ നേരെ വിരല്‍ ചൂണ്ടിയില്ല...
ടീച്ചര്‍മാര്‍ എന്നെ ഒറ്റു കൊടുത്തില്ല...!!!
പോലീസുകാര്‍ എന്നെ പിടിച്ചില്ല… !!!
ഒരു നിരപരാധിയെ അറസ്റ്റു ചെയ്യുന്നത് കാണാനുള്ള ഭാഗ്യം എന്റെ സഹപാഠികള്‍ക്ക് ഉണ്ടായില്ല....!!!
റബ്ബില്ലലിമീനായ തമ്പുരാനെ, എല്ലാ സ്തുതിയും അവിടത്തേക്ക് ..!!!
നേരിയ ഇച്ചാഭംഗത്തോടെയിരുന്ന കുട്ടികളെ ശാരദ ടീച്ചര്‍ “ ഓള്‍ സ്റ്റാന്റ് അപ്പ് - ഓള്‍ സിറ്റ് ഡൌണ്‍ “ പറഞ്ഞു പാഠങ്ങളിലേക്ക് തിരിച്ചു കൊണ്ട് വന്നതോടെ എല്ലാവരും പാഠപുസ്തകങ്ങളുടെ മേല്‍ “റാകി പറക്കുന്ന ചെമ്പരുന്തുകളായി” . ( “വേലയും വിളക്കും കടലും കപ്പലും കണ്ട്” ചെമ്പരുന്ത് നടത്തിയ ഈ റാകി പറക്കലില്‍ ഒരു മന്ത്രി ഉടക്കിയതോടെ പാഠപുസ്തകമാറ്റത്തിനു തുടക്കമായി എന്നത് ചരിത്രം ).
കുന്നിക്കുരുക്കളും മഞ്ചാടിക്കുരുക്കളും ഈര്‍ക്കിലുകളും കൊണ്ട് ഞങ്ങള്‍ ഗണിതം പഠിച്ചു. ഒന്നും മുതല്‍ നൂറു വരെ തിരിച്ചും മറിച്ചും എണ്ണാന്‍ പഠിച്ചു മിടുക്കരായി. ഒറ്റയും ഇരട്ടയും (odd and even numbers) ഞങ്ങളുടെ ഓര്‍മ ശക്തിയുടെ കുഞ്ഞു മുറികളില്‍ അടങ്ങി ഒതുങ്ങി കഴിഞ്ഞു.
കല്ല് പെന്‍സില്‍ കുഞ്ഞു വിരലുകളില്‍ അനുസരണയോടെ ഇരുന്നപ്പോള്‍ അക്ഷരങ്ങളും അക്കങ്ങളും വരുതിയിലായി..
അതോടെ ശാരദ ടീച്ചറെ ഒന്നാം കാസ്സില്‍ തന്നെ വിട്ടു ഞങ്ങള്‍ മാധവി ടീച്ചറുടെ രണ്ടാം ക്ലാസ്സിലെത്തി.
തന്റെ പുഞ്ചിരിയുടെ നൈര്‍മല്ല്യത്തിനോട് തൊറ്റ വേദനയില്‍ പൊടിഞ്ഞു വീഴുന്ന ചന്ദനക്കുറിയുമായി വന്നിരുന്ന ടീച്ചര്‍ പഠിപ്പിക്കുന്നതിന് പുറമേ ഒരു കാര്യം കൂടെ ചെയ്തിരുന്നു;
കുട്ടികളുടെ ഇളകുന്ന പാല്‍പല്ലുകള്‍ വേദന അറിയിക്കാതെ പറിച്ചെടുക്കുക...!!!
അക്കാലത്തു ആ സ്കൂളില്‍ പഠിച്ചിറങ്ങിയ എല്ലാവരുടെയും ചിരി ഇന്നും സുന്ദരമായിരിക്കുന്നത് ടീച്ചറുടെ ആ കരവിരുതു കൊണ്ടാണ്...!!!
( ആലോചിച്ചു നോക്കൂ : ഇന്നേതെങ്കിലും കുട്ടിയുടെ പല്ല് ടീച്ചര്‍ പറിച്ചെടുത്താല്‍ നമ്മള്‍ എത്ര ദിവസം വിദ്യാഭ്യാസ ബന്ദു നടത്തും...!!!)
ടീച്ചര്‍ പഠിപ്പിച്ചു തന്ന; രണ്ടാം ക്ലാസ്സിലെ മലയാള പാഠവലിയില്‍ ഇരുന്നു സുരേഷിനെ തിരിഞ്ഞു നോക്കിച്ച മൈന, മനസിന്റെ മുറ്റത്തെവിടെയോ ഇരുന്നു “ കാ കാ കീ കീ” പറയുന്നുണ്ട് ഇപ്പോഴും.
അവസാന പാഠത്തിന്റെ പൂമുഖത്ത് വാളും പിടിച്ചു കുതിരപ്പുരത്തിരുന്നിരുന്ന ജോര്‍ജ് വാഷിങ്ങ്ട്ടന്‍ എന്നെ മറന്നോ എന്ന് ചോദിക്കുന്നു.
ഒന്നാം ക്ലാസ് ശാരദ ടീച്ചര്‍ക്കും രണ്ടാം ക്ലാസ്സ് മാധവി ടീച്ചര്‍ക്കും പങ്കു വച്ച് കൊടുത്തപ്പോള്‍ മൂന്നാം ക്ലസ്സെടുത്തത് സത്യന്‍ മാഷായിരുന്നു. നാലും അഞ്ചും ഓമന ടീച്ചര്‍ക്കും സുധ ടീച്ചര്‍ക്കും കിട്ടിയപ്പോള്‍ ഒരു ക്ലാസ്സും സ്വന്തമായിട്ടില്ലാത്ത രണ്ടു പേരുണ്ടായിരുന്നു;
തന്റെ മീശ എത്ര തന്നെ മേലോട്ട് പിരിച്ചു വച്ചാലും ഒരു കുഞ്ഞിന്റെ പോലുള്ള നിഷ്കളങ്കമായ ചിരി മാത്രം ബാക്കിയുണ്ടാവുമായിരുന്ന, “ ഉമ്മച്ചി കുട്ടികളെ” അറബി പഠിപ്പിച്ചിരുന്ന അറബിക്ക് മാഷും (ഈ മാഷിന്റെ പേര് അറബിക് മാഷ് എന്നല്ല അബ്ദുറഹിമാന്‍ മാഷ് എന്നാണെന്ന് അറിഞ്ഞത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ..!!),
ടവല്‍ തുന്നാന്‍ പഠിപ്പിക്കാന്‍ സൂചിയും തുണിയുമായി വരാറുണ്ടായിരുന്ന തുന്നല്‍ ടീച്ചറും.
നാലാം ക്ലാസ്സിലെയും അഞ്ചാം ക്ലാസ്സിലെയും കുട്ടികള്‍ക്ക് മാത്രമായിരുന്നു തുന്നി പഠിക്കാനുള്ള ഭാഗ്യം. സൂചികളുടെ എണ്ണം പരിമിതമായത് കൊണ്ട് പലപ്പോഴും അത് പെണ്മണി കള്‍ക്ക് പോകും. അന്ന് അങ്ങനെ തുന്നി പഠിച്ച സ്ത്രീ ജനങ്ങള്‍ ഇന്ന് അവരുടെ പ്രിയതമന്മാരുടെ ഷര്‍ട്ടിലെ , അലക്ക് കല്ലിന്റെ ക്രൂരത സഹിക്കാനാവാതെ പൊട്ടി തെറിച്ച ബട്ടന്‍സുകള്‍ തുന്നി പിടിപ്പിക്കുന്നുണ്ടാവണം...
അക്കാലത്തു കുഞ്ഞുങ്ങളുടെ ഉച്ച ഭക്ഷണത്തിനും കിട്ടി ഒരു ഓള്‍ പ്രോമോഷന്‍ - ഉപ്പുമാവില്‍ നിന്ന് ഉച്ച കഞ്ഞിയിലേക്ക്.
ജാനു ഏടത്തിയുടെ കഞ്ഞിയും പയറും എല്ലാവരും കഴിക്കണമെന്ന് നിബന്ധന വന്നപ്പോള്‍ ഞങ്ങള്‍ അക്കാര്യത്തിലും സമന്‍മാരായി...തങ്ങളുടെ കുഞ്ഞുങ്ങള്‍ ഉച്ചവെയില്‍ കൊണ്ട് കറുത്ത് പോകില്ലെന്ന് അമ്മമാര്‍ ആശ്വസിച്ചപ്പോള്‍, വീട്ടില്‍ പോയി വരാനുള്ള സമയം കൂടി കളിക്കാന്‍ കിട്ടുമല്ലോ എന്ന് ഞങ്ങളും സന്തോഷം കൊണ്ടു.
അങ്ങനെ കുറച്ചു പേര്‍ കൂടെ ഞങ്ങളുടെ പുസതക സഞ്ചിയില്‍ അതിഥി കളായി – കഞ്ഞിഒഴിക്കാനുള്ള പ്ലേറ്റ്, കോരിക്കുടിക്കാനുള്ള സ്പൂണ്‍, പിന്നെ ചെറുപയര്‍ വാങ്ങാനുള്ള ഒരു കുഞ്ഞു പാത്രം. സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും അവ സഞ്ചിയിലിരുന്നു ഞങ്ങളുടെ കുഞ്ഞു വായിലെ വലിയ ചര്‍ച്ചകള്‍ക്ക് പശ്ചാത്തല സംഗീതം തീര്‍ത്തു.
കുഞ്ഞു വയറിലേക്ക് പോകാനുള്ള തിടുക്കത്തില്‍ കഞ്ഞിയും പയറും തിളച്ചു വരുമ്പോഴെക്കു സീനിയര്‍ പെണ്‍കുട്ടികള്‍ വരാന്ത അടിച്ചു വൃത്തിയാക്കും. ഇരിക്കാന്‍ സുഖമുള്ള VIP സീറ്റുകള്‍ എല്ലാം കയ്യൂക്കുള്ള ചേട്ടന്മാര്‍ക്ക് റിസേര്‍വ് ചെയ്തിരുന്നത് കൊണ്ട് ഞങ്ങളെപ്പോലുള്ള നുനുങ്ങു കുട്ടികള്‍ക്ക് തറ ടിക്കറ്റായിരുന്നു എന്നും. വെളുക്കെ ചിരിക്കുന്ന കഞ്ഞിയും വറ്റല്‍ മുളക് കൊണ്ട് മാരിനേറ്റു ചെയ്ത ചെറുപയറും വിളമ്പിയിരുന്നത് ടീച്ചര്‍മാര്‍ തന്നെയായിരുന്നു.
പറക്കുന്ന ആവിയുടെ ബലത്തില്‍ കൊഞ്ഞനം കുത്തുന്ന കഞ്ഞി വായും നാവും പൊള്ളിക്കുമെന്ന പേടിയില്‍ ഞങ്ങള്‍ മടിച്ചു നില്‍ക്കുമ്പോള്‍ ആ വഴി പോകുന്ന കാറ്റും സ്കൂള്‍ വരാന്തയിലേക്ക് കയറാതെ ഒളിച്ചു കളിക്കും. വിശപ്പ് ക്ഷമ കെടുത്തുമ്പോള്‍ ആവി പറക്കുന്ന കഞ്ഞിയെ ചിലര്‍ ഊതി തണുപ്പിച്ചു. ഊതുമ്പോള്‍ പുറത്തു വരുന്ന വായുവില്‍ കാര്‍ബണ്‍ഡയോക്‌സയിടാണ് ഉണ്ടാവുകയെന്നും അത് കലരുന്ന കഞ്ഞി നല്ലതല്ല എന്നും സയന്‍സില്‍ പിടിപാടുണ്ടായിരുന്ന ശാസ്ത്ര കുഞ്ഞുങ്ങള്‍ പറഞ്ഞു തന്നത് വിശപ്പിന്റെ വിളിയില്‍ പലരും അവഗണിച്ചിരുന്നുവെങ്കിലും അടുത്തിരിക്കുന്നവന്റെ കാര്‍ബണ്‍ഡയോക്‌സയിട് തന്റെ കഞ്ഞിയില്‍ കലരാതിരിക്കാന്‍ ശ്രദ്ദ വച്ചിരുന്നു. വിശക്കുന്ന കുഞ്ഞു വയറിനോട് തോറ്റുകൊടുത്തു കഞ്ഞി സ്വയം തണുക്കുമ്പോഴേക്ക് അത് തീരാറുമാവും. സ്പൂണിലും വായിലും ഒതുങ്ങാത്ത വികൃതി വറ്റുമണികള്‍ സ്കൂള്‍ വരാന്തയില്‍ തീര്‍ത്തിരുന്ന ചിത്രങ്ങള്‍ കുപ്പി വളയിട്ട കൈകളില്‍ എഴുന്നള്ളുന്ന ചൂലിന്റെ വരവിനായി കാത്തിരിക്കും. എന്നെന്നേക്കുമായി മാഞ്ഞു പോവാനായി....
എന്നും ചെറുപയര് കഴിക്കുന്നതിന്റെ വിരസത ഒഴിവാക്കാന്‍ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സ്നേഹക്കനലില്‍ വാട്ടിയെടുത്ത വാഴയിലയില്‍ ചമ്മന്തി കരുതലിന്റെ കെട്ടുകെട്ടി പൊതിഞ്ഞു കൊടുത്തു.
സൗഹൃദം എന്നാല്‍ പങ്കുവെക്കല്‍ കൂടെയാണെന്ന് പഠിപ്പിച്ചു കൊണ്ട് അത് പല നാവുകളിലും രുചി മേളം തീര്‍ത്തു.
ഒരു ദിവസം, ഞങ്ങളെയെല്ലാവരും ഞെട്ടിച്ചു കൊണ്ട് അറബിക് മാഷിന്റെ മകന്‍ മുനീര്‍ കൊണ്ട് വന്ന പുളിയും മുളകുമിട്ടു വച്ച മത്തിക്കറി ഞങ്ങളുടെ വായില്‍ തീര്‍ത്ത വെള്ളം ഓര്‍മകള്‍ക്ക് മീതെ പിന്നെയും പൊങ്ങുന്നു.
ആ ദുഷ്ടന്‍ അത് ആര്‍ക്കും ഒന്ന് തൊട്ടുനക്കാന്‍ പോലും കൊടുത്തില്ലെങ്കിലും, അവന് പിറ്റേ ദിവസമോ പിന്നെടോരിക്കലുമോ വയറിനസുഖം വന്നിട്ടില്ല –
അതാണ് ഞങ്ങള്‍ ...!!!
രണ്ടാം ക്ലാസ്സില്‍ നിന്ന് ജയിക്കാന്‍ അന്ന് ഞങ്ങള്‍ക്ക് ആഗ്രഹം കുറവായിരുന്നു. കാരണം മൂന്നാം ക്ലാസ്സിലെ ചന്ദ്രന്‍ മാഷ് തന്നെ.. അടിയുടെ മാഷായിരുന്നു ചന്ദ്രന്‍ മാഷ്. ദിവസം ഒരു കുട്ടിയുടെയെങ്കിലും കരച്ചില്‍ ഉയരും. അടിയുടെയും കരച്ചിലിന്റെയും ഒച്ചയുയരുമ്പോള്‍ എല്ലാവരില്‍ നിന്നും നെടുവീര്‍പ്പുയരും, മൂന്നാം ക്ലാസ്സിലെത്തേണ്ടവരുടെ പേടിയുടെയും മൂന്നാം ക്ലാസ്സ് കഴിഞ്ഞവരുടെ ആശ്വാസത്തിന്റെയും നെടുവീര്‍പ്പുകള്‍ ...
സ്കൂളില്‍ പോവുമ്പോള്‍ ചാണകം ചവിട്ടാത്താവരും ചവിട്ടിയവരും അടികൊണ്ടു... ഒരു പോലെ...
അടി കൊള്ളാതിരിക്കാനായി കുപ്പായക്കീശയില്‍ ശീപോതി ചെടി പറിച്ചു വെച്ചതും പലപ്പോഴും വെറുതെയായി....
ഞങ്ങളുടെ വിദ്യാര്‍ഥി ഐക്യത്തോടെയുള്ള പ്രാര്‍ത്ഥന ശക്തമായപ്പോള്‍ ദൈവത്തിനു കണ്ണടച്ചിരിക്കാന്‍ ആയില്ല. അങ്ങേരു തന്നെ അതിനൊരു വഴി കണ്ടു...!!!
ഞങ്ങള്‍ ആരും ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു വഴി...!!!
അല്ലെങ്കിലും ദൈവത്തിന്റെ കളികള്‍ അങ്ങനെയാണല്ലോ...
(അടുത്ത തവണ : നിങ്ങള്‍ക്ക് ആരാവണം ??? പണി കിട്ടുന്ന ഓരോ വഴിയേ...!!)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ